തിരുവനന്തപുരം : സ്വന്തം പാർട്ടിയിലെയും മുന്നണിയിലെയും നേതാക്കളെ ഒപ്പം കൂട്ടാതെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥിക്ക് എതിരെ മത്സലിച്ച മുസ്ലിംലീഗ് സ്ഥാനാർഥിക്കൊപ്പം ബിഷപ്പിനെ സന്ദർശിച്ച മന്ത്രിയുടെ നടപടി ഇടതു മുന്നണിയിൽ ചർച്ചയാവുന്നു. കേരള തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രിയും ഐഎൻഎൽ ദേശീയ ജനറൽ സെക്രട്ടറിയുമായ അഹമ്മദ് ദേവർ കോവിലിന്റെ നടപടിയാണു ചർച്ചയായത്. മന്ത്രി കഴിഞ്ഞ ദിവസം താമരശേരി ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിനെ സന്ദർശിച്ചിരുന്നു. മന്ത്രിയായ ശേഷം ആദ്യമായി താമരശേരിയിലെത്തിയപ്പോൾ സൗഹൃദം പുതുക്കുന്നതിനാണു ബിഷപ്പിനെ സന്ദർശിച്ചത് എന്നാണു മന്ത്രി പറഞ്ഞിരുന്നത്. താമരശേരി രൂപതാ ചാൻസിലർ ഫാ. ബെന്നി മുണ്ടാട്ടും ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു.
ഐഎൻഎൽ പ്രാദേശിക നേതാവും മന്ത്രിയുടെ വിശ്വസ്തനും താമരശേരി പഞ്ചായത്ത് അംഗവുമായ എ.പി.മുസ്തഫയെ മാത്രമാണ് മന്ത്രി ഒപ്പം കൂട്ടിയത്. ഇവരെ കൂടാതെ ബിഷപ്പ് ഹൗസിൽ ഒപ്പം ഉണ്ടായിരുന്നത് ലീഗ് നേതാവ് സി.എച്ച്.ഇബ്രാഹിം കുട്ടിയാണ്. ഇക്കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ പേരാമ്പ്ര മണ്ഡലത്തിൽ മുൻ മന്ത്രി ടി.പി..രാമകൃഷ്ണൻ എംഎൽഎക്ക് എതിരെ മുസ്ലിലീഗ് സ്ഥാനാർഥിയായി മത്സരിച്ചയാളാണ് ഇബ്രാഹിം കുട്ടി. തിരഞ്ഞെടുപ്പ് വേളയിൽ ഇടതു മുന്നണിക്കും ഒന്നാം പിണറായി സർക്കാരിനും എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ വരെ ഉന്നയിച്ചയാളാണ് ഇബ്രാഹിം കുട്ടി എന്നാണ് ഇടതു കേന്ദ്രങ്ങൾ പറയുന്നത്. ലീഗ് നേതാവിന് ഒപ്പം ഐഎൻഎൽ മന്ത്രി ബിഷപ്പിനെ സന്ദർശിച്ചത് ചർച്ചയായതോടെ, ഇത് അറിഞ്ഞു കൊണ്ടുള്ള നീക്കമല്ലെന്നും യാദൃശ്ചികമായി ഇരുവരും ഒരേ സമയം ബിഷപ്പ് ഹൗസിൽ എത്തിയതാണ് എന്നുമാണ് മന്ത്രിയുമായി ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ, ഈ വിശദീകരണത്തിന് ഇബ്രാഹിം കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് വരെ മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളൂ.
ബിഷപ്പ് ഹൗസിൽ വച്ച് ഇബ്രാഹിം കുട്ടി മന്ത്രി ദേവർകോവിലിനെ ഷാൾ അണിയിച്ച് സ്വീകരിക്കുന്ന ഫോട്ടോ ഇബ്രാഹിം കുട്ടി തന്നെ സ്വന്തം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബിഷപ്പ്ഹൗസിൽ ഒന്നിച്ചെത്തിയത് ആസൂത്രിതമാണ് എന്നതിന്റെ തെളിവാണ് ഈ ചിത്രം എന്നാണു വിലയിരുത്തൽ. മറിച്ച് യാദൃശ്ചികമാണെങ്കിൽ, ബിഷപ്പിനെ കാണാനെത്തിയ ഇബ്രാഹിം കുട്ടി മന്ത്രിയെ അണിയിക്കാനുള്ള ഷാൾ കൊണ്ടു വന്നത് എന്തിന് എന്നാണ് ഉയരുന്ന ചോദ്യം. മന്ത്രിയുടെ നടപടി ഇടതു മുന്നണിയിൽ വിമർശനത്തിനു വഴിയൊരുക്കിയിരിക്കുകയാണ്.