മംഗളൂരു : മനുഷ്യക്കടത്തു സംഘം തമിഴ്നാട് വഴി രേഖകളില്ലാതെ കാനഡയിലേക്കു കടത്താൻ ഇന്ത്യയിലെത്തിച്ച ശ്രീലങ്കയിൽ നിന്നുള്ള 38 പേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ഇവർ നൽകിയ വിവരങ്ങളെ തുടർന്ന് മംഗളൂരു പോലീസ് തമിഴ്നാട് പോലീസിന് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ 40ഓളം പേരെയും പിടികൂടിയിട്ടുണ്ട്. മംഗളൂരുവിൽ പിടിയിലായവർക്ക് എതിരെ പാണ്ഡേശ്വരം പോലീസ് മനുഷ്യക്കടത്ത്, വഞ്ചന, പാസ്പോർട്ട് നിയമ ലംഘനം, ഫോറിനേഴ്സ് നിയമ ലംഘനം തുടങ്ങിയ കേസുകൾ രജിസ്റ്റർ ചെയ്തു. പിടിയിലായവരിൽ ഏറെയും വടക്കൻ ശ്രീലങ്കയിൽ നിന്നുള്ളവരാണ്.
6 ലക്ഷം മുതൽ 10 ലക്ഷം വരെ ശ്രീലങ്കൻ രൂപ വാങ്ങിയാണു മനുഷ്യക്കടത്ത് സംഘങ്ങൾ ഇവരെ കനഡയിലേക്ക് അയക്കുന്നത്. ഇന്ത്യൻ പണം രണ്ടേകാൽ ലക്ഷം രൂപ മുതൽ മൂന്നേ മുക്കാൽ ലക്ഷം രൂപ വരെ വരുമിത്. പണം മുഴുവൻ വാങ്ങിയ ശേഷമാണ് മനുഷ്യക്കടത്ത് സംഘം ഇവരെ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചത്. ഇന്ത്യയിൽ എത്തുന്നതിനും ഒരു രേഖയും ഇവർക്കില്ല.
കഴിഞ്ഞ മാർച്ച് 17ന് ശ്രീലങ്കയിൽ നിന്ന് ബോട്ടിലാണ് ഇവരെ തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെത്തിച്ചത്. തൂത്തുക്കുടിയിൽ നിന്ന് ബോട്ടുകളിലും കണ്ടെയ്നർ കപ്പലുകളിലും കയറ്റി കാനഡയിലേക്ക് അയക്കാനായിരുന്നു ഏജന്റുമാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഇവരെ തമിഴ്നാട്ടിൽ എത്തിച്ചപ്പോഴേക്ക് അവിടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരിശോധനകൾ ശക്തമായി. തെരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി ലോഡ്ജുകളിൽ പരിശോധന തുടങ്ങി. ഇതോടെ ഇവരെ ബെംഗളൂരുവിലെ ഒരു ലോഡ്ജിലേക്ക് മാറ്റി. അവിടെ നിന്ന് ഒരു മാസം മുമ്പാണ് മംഗളൂരുവിൽ എത്തിച്ചത്. മംഗളൂരുവിലെ 2 ലോഡ്ജുകളിലും 2 വീടുകളിലുമായി ഇവരെ പാർപ്പിച്ചു. തിരികെ തൂത്തുക്കുടിയിൽ എത്തിച്ച് കാനഡയിലേക്ക് കയറ്റി വിടാനായിരുന്നു മനുഷ്യക്കടത്ത് സംഘത്തിന്റെ പരിപാടി. അതിനിടെ മനുഷ്യക്കടത്ത് സംബന്ധിച്ച് തമിഴ്നാട് പോലീസിന് രഹസ്യ വിവരം ലഭിച്ചു. അവർ വിവരം കർണാടക പൊലീസിനെ അറിയിച്ചു. കർണാടക പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിനും ഇതിനിടെ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 38 പേരെ മംഗളൂരുവിൽ പിടികൂടിയത്. കൂലിപ്പണിക്കാർ, മത്സ്യത്തൊഴിലാളികൾ എന്നൊക്കംയാണ് ഇവർ മംഗളൂരുവിൽ പരിചയപ്പെടുന്നവരോട് പറഞ്ഞിരുന്നത്. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘത്തിന് ശ്രീലങ്ക, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലെല്ലാം കണ്ണികളുണ്ട് എന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ എൻ.ശശികുമാർ, ഡപ്യൂട്ടി പോലീസ് കമ്മീഷണർ ഹരിറാം ശങ്കർ എന്നിവർ അറിയിച്ചു.