ബെംഗളൂരു : ഖരമാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനു മംഗളൂരു സിറ്റി കോർപ്പറേഷന് ഹൈക്കോടതിയുടെ വിമര്‍ശനം. ഈ അവസ്ഥ തുടരുകയാണെങ്കില്‍ കോർപ്പറേഷന് ഭരണ സമിതിയെ പിരിച്ചു വിടുന്നത് പരിഗണിക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
കർണാടക സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവേയാണു കോടതിയുടെ വിമര്‍ശനം. കോടതിയുടെ ഉത്തരവുകളൊന്നും കോര്പ്പറേഷന് നടപ്പാക്കാത്തത് എന്തനുകൊണ്ടാണെന്ന് ആരാഞ്ഞ കോടതി, കോടതി ഉത്തരവുകൾക്ക് കോര്പ്പറേഷന് എന്തെങ്കിലും വില കല്പിക്കുന്നുണ്ടോ എന്നും ചോദിച്ചു.
പച്ചനാടിയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ ഉണ്ടായ തീപിടിത്തത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു. വാദം കേൾക്കൽ ജൂൺ 21 ലേക്ക് മാറ്റി. ദുരിതബാധിത കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുക, 2016ലെ ഖരമാലിന്യ സംസ്കരണ നിയമം നടപ്പാക്കുക തുടങ്ങിയ വിഷയങ്ങളിൽ ഹൈക്കോടതി നല്കിയ നിര്‍ദേശങ്ങളൊന്നും കോര്പ്പറേഷന് പാലിക്കുന്നില്ലെന്ന് ലീഗൽ സർവീസ് അതോറിറ്റിയെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകൻ ശ്രീധർ പ്രഭു പറഞ്ഞു.