മംഗളൂരു : നിലവിൽ കൊച്ചിയിലേക്കു ബേപ്പൂരിലേക്കുമുള്ള യാത്രാ-ചരക്കു കപ്പലുകളുടെ സർവീസ് പരമാവധി മംഗളൂരുവിലേക്കു തിരിച്ചു വിടാൻ ലക്ഷദ്വീപ് നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ലക്ഷദ്വീപിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം ഇന്നലെ മംഗളൂരുവിലെത്തി. ബന്ദർ പഴയ തുറമുഖം ഓഫിസിലും പുതുമംഗളൂരു തുറമുഖത്തും (എൻഎംപിടി) എത്തി തുറമുഖം അധികൃതരുമായി സംഘം ചർച്ച നടത്തി.
ലക്ഷദ്വീപിൽ നിന്നു ബേപ്പൂരിലേക്കും കൊച്ചിയിലേക്കുമുള്ള ചരക്കു-യാത്രാ കപ്പലുകൾ മംഗളൂരുവിലേക്കു മാറ്റാൻ നീക്കം നടക്കുന്നതായി നേരത്തെ തന്നെ വാർത്തകൾ പുറത്തു വന്നിരുന്നു. മംഗളൂരു ബന്ദറിലെ പഴയ തുറമുഖത്താണു ലക്ഷദ്വീപിൽ നിന്നുള്ള കപ്പലുകൾ എത്തിയിരുന്നത്. ഇത് എൻഎംപിടിയിലേക്കു മാറ്റാൻ നീക്കം നടക്കുന്നതായി ജൂൺ 9നു മനോരമ റിപ്പോർട്ടു ചെയ്തിരുന്നു. ഈ നീക്കങ്ങളിൽ ഔദ്യോഗിക നടപടികളുടെ തുടക്കമാണ് അധികൃതരുടെ ഇന്നലത്തെ മംഗളൂരു സന്ദർശനവും ചർച്ചകളും എന്നാണ് അറിയുന്നത്.
ഉരു ഗതാഗതം ബന്ദറിലെ പഴയ തുറമുഖവും കപ്പൽ ഗതാഗതം എൻഎംപിടിയും കേന്ദ്രീകരിച്ചു നടത്താനാണു നീക്കം. ഇതിന്റെ ഭാഗമായാണ് സംഘം രണ്ടിടത്തും എത്തി അധികൃതരുമായി ചർച്ച നടത്തിയത് എന്നാണ് അറിയുന്നത്. കളക്ടർ, ചരക്കു കടത്തും കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ മേധാവികൾ തുടങ്ങിയവരാണു സംഘത്തിൽ ഉണ്ടായിരുന്നത്. രാവിലെ ലക്ഷദ്വീപിൽ നിന്നു ഹെലികോപ്റ്റർമാർഗം മംഗളൂരു വിമാനത്താവളത്തിലെത്തി അവിടെ നിന്നു റോഡുമാർഗമാണ് സംഘം തുറമുഖങ്ങളിൽ എത്തിയത്. ഉച്ച കഴിഞ്ഞു മടങ്ങി. എന്നാൽ സന്ദർശനവും ചർച്ചകളും സംബന്ധിച്ചു രഹസ്യ സ്വഭാവം കാത്തു സൂക്ഷിച്ച അധികൃതർ ഒരു വിവരവും പുറത്തു വിട്ടിട്ടില്ല.