കോഴിക്കോട് : മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ കെ.എം.ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലൻസ് ഓഫിസിലാണു ചോദ്യം ചെയ്യൽ നടക്കുന്നത്. അഴീക്കോട് എംഎൽഎ ആയിരിക്കെ സ്കൂളിൽ പ്ലസ്ടു അനുവദിക്കാൻ കോഴ വാങ്ങി, അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നീ പരാതികളെ തുടർന്നാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.
ഇത് മൂന്നാം തവണയാണ് ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നത്. ഷാജിയുടെ ഭാര്യ അടക്കമുള്ളവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. മുമ്പ് ചോദ്യം ചെയ്തപ്പോള്‍ കെ.എം.ഷാജി നൽകിയ മൊഴികളും വിജിലൻസ് ശേഖരിച്ച തെളിവുകളും തമ്മിൽ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നടന്ന പരിശോധനയിൽ 47 ലക്ഷം രൂപയും നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു.
ഈ പണം തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നാണു ഷാജി വിജിലന്‍സിനോടു പറഞ്ഞിരുന്നത്. ഇതിനു തെളിവായി, പണം പിരിക്കാന്‍ അഴീക്കോട് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി തീരുമാനിച്ച യോഗത്തിന്റെ മിനിട്സും പണം പിരിച്ച രശീതിയുടെ രേഖകളും വിജിലൻസിനു മുന്നിൽ ഹാജരാക്കുകയും ചെയ്തിരുന്നു. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെയും സ്വത്ത്, ബിസിനസ് തുടങ്ങിയവയുടെ തെളിവുകളും ഷാജി ഹാജരാക്കിയിരുന്നു. ഇവയ്ക്കു പുറമേ വിജിലന്‍സ് വേറെയും തെളിവുകള്‍ ശേഖരിച്ചു. ഈ തെളിവുകളും ഷാജിയുടെ മൊഴിയും തമ്മിലാണു വൈരുദ്ധ്യം കണ്ടെത്തിയിരിക്കുന്നത് അഴീക്കോട് എംഎൽഎയായിരിക്കെ കണ്ണൂർ അഴീക്കോട്ടെ സ്കൂളിന് പ്ലസ് ടു അനുവദിക്കാൻ മാനേജ്മെന്റിൽ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നതായിരുന്നു ഷാജിക്കെതിരെ ഉയര്‍ന്ന ആദ്യ ആരോപണം. സ്വന്തം പാര്‍ട്ടിക്ക് അകത്തു നിന്നു തന്നെയാണ് ഈ ആരോപണം ഉയര്‍ന്നത്. ഇതിന് പിന്നാലെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു