ചെന്നൈ : ആറ് മാസത്തിനുള്ളില്‍ തമ്ഴ്നാട്ടിലെ മാധ്യമങ്ങളെ നിയന്ത്രിക്കുമെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡണ്ട് കെ.അണ്ണാമലൈ. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് കൂടിയായ അണ്ണാമലൈയുടെപ്രസ്താവന വിവാദമാവുകയാണ്. മാധ്യമങ്ങളെ വിലയ്ക്കെടുത്തും ഭീഷണിപ്പെടുത്തിയും വരുതിക്കു വരുത്തുന്ന ബിജെപി നയം പരസ്യമായി പ്രഖ്യാപിക്കുകയാണ് അണ്ണാമലൈ ചെയ്തതെന്നാണ് വിലയിരുത്തുന്നത്.
വ്യാഴാഴ്ച ട്രിച്ചിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിവേയാണ് അണ്ണാമലൈയുടെ വിവാദ പ്രസ്താവന. “തമിഴ്നാട്ടിലെ മാധ്യമങ്ങൾ ബിജെപിയെ അനാവശ്യമായി വിമർശിക്കുകയാണ്. ആറുമാസത്തിനുള്ളിൽ പാർട്ടി മാധ്യമങ്ങളെ നിയന്ത്രിക്കും. പാര്‍ട്ടി മുന്‍ സംസ്ഥാന പ്രസിഡണ്ടായിരുന്ന മുരുകൻ ഇപ്പോൾ കേന്ദ്ര വാർത്താ പ്രക്ഷേപണ സഹമന്ത്രിയാണ്. സംസ്ഥാനത്തെ മാധ്യമങ്ങൾ ഉടൻ പാർട്ടിയുടെ നിയന്ത്രണത്തിലാകും.” അണ്ണാമലൈ പറഞ്ഞു.
സംസ്ഥാന പ്രസിഡണ്ടായിരുന്ന എൽ. മുരുകനെ കഴിഞ്ഞ മന്ത്രിസഭാ പുനസംഘടനയില്‍ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെത്തുടർന്നാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ കെ.അണ്ണാമലൈയെ ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്. കര്‍ണാടകത്തിലെ ഉഡുപ്പി, ചിക്കമഗളൂരു ജില്ലകളില്‍ ജില്ലാ പോലീസ് സൂപ്രണ്ട് ആയടക്കം കര്‍ണാടക പൊലീസില്‍ വിവിധ സ്ഥാനങ്ങളില്‍ ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കർണാടക ഭരിക്കുന്നത് ബിജെപി ആണെങ്കിലും ബിജെപിയുടെ തമിഴ്നാട് സംസ്ഥാന ഘടകം തമിഴ്നാട്ടിലെ ജനങ്ങളുടെ താൽപ്പര്യാർത്ഥം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി നിഷ്കർഷിച്ച പ്രകാരം കാവേരി വെള്ളത്തിന്റെ വിഹിതം തമിഴ്നാടിന് ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.