മംഗളൂരു : കോവിഡ് കാലത്ത് പ്രാണവായു ലഭിക്കാതെ വലയുന്ന സഹോദരങ്ങൾക്ക് കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിന്റെ (ഐസിഎസ്ജി) വക പ്രാണവായു. കേരളത്തിനും കർണാടകത്തിനുമായി ഐസിഎസ്ജി സംഭാവന ചെയ്ത 109 ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജൻ നാവിക സേനാ കപ്പലിൽ മംഗളൂരു തുറമുഖത്ത് എത്തിച്ചു.
നാവിക സേനയുടെ കോവിഡ് കാല സഹായ പദ്ധതിയായ ഓപ്പറേഷൻ സമുദ്രസേതു-2ന്റെ ഭാഗമായി ഐഎൻഎസ് ശൂർദൂർ എന്ന സേനാ കപ്പലിൽ ആണ്് ഇതെത്തിച്ചത്. 7 ടാങ്കളുകളിലും 2 സെമി ട്രെയിനലറുകളിലും ദ്രവീകൃത ഓക്സിജൻ, 1200 ഓക്സിജൻ സിലിണ്ടറുകൾ എന്നിവയാണ് ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിക്ക് ഐസിഎസ്ജി അയച്ചത്.
നാവിക കപ്പലിനെ ജില്ലാ ഡപ്യൂട്ടി കമ്മീഷണർ ഡോ. കെ.വി.രാജേന്ദ്ര, റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ ശാന്താറാം ഷെട്ടി, റെഡ്ക്രോസ് സൊസൈറ്റി സംസ്ഥാന കമ്മറ്റി അംഗം യതീഷ് ബൈക്കംപാടി, എഡിജിപി പ്രതാപ് റെഡ്ഡി, സിറ്റി പൊലീസ് കമ്മീഷണർ ശശികുമാർ, ഡിസിപി ഹരിറാം ശങ്കർ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.