മംഗളൂരു . കേരളത്തിൽ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നു കർണാടകത്തിലേക്കു പ്രവേശിക്കുന്നതിനു നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കുന്നു. നേരത്തെ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനാണു നിർദേശം. ഇതിന്റെ ഭാഗമായി ജില്ലാ ഡപ്യൂട്ടി കമ്മീഷണർ ഡോ. കെ.വി.രാജേന്ദ്ര, സിറ്റി പൊലീസ് കമ്മീഷണർ എൻ.ശശികുമാർ, ഡപ്യൂട്ടി പൊലീസ് കമ്മീഷണർമാരായ ഹരിറാം ശങ്കർ, ദിനേഷ് കുമാർ എന്നിവർ കേരള - കർണാടക അതിർത്തിയിൽ തലപ്പാടി ചെക്പോസ്റ്റിലും അതിർത്തിയിലെ മറ്റ് ഉൾനാടൻ റോഡുകളിലുമെത്തി പരിശോധനാ സംവിധാനങ്ങൾ വിലയിരുത്തി.
കേരളത്തിൽ പോസിറ്റീവ് ആകുന്നവരുടെ എണ്ണം വർധിച്ചതിനു പിന്നാലെ കേരള അതിർത്തിയുമായി അടുത്തു കിടക്കുന്ന ദക്ഷിണ കന്നഡ, കുടക്, ഉഡുപ്പി ജില്ലകളിലും രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ദിവസം ആയിരത്തിനടുത്തു വരെ കോവിഡ് സ്ഥിരീകരിച്ചിരുന്ന ദക്ഷിണ കന്നഡയിൽ ഇത് കുറഞ്ഞ് ഒരാഴ്ച മുമ്പ് ദിവസം ശരാശരി 200 പേർ എന്ന നിലയിലേക്ക് എത്തിയിരുന്നു. ഉഡുപ്പിയിൽ 100, കുടകിൽ 50 എന്നിങ്ങനെയായിരുന്നു ഒരാഴ്ച മുമ്പത്തെ പ്രതിദിന ശരാശരി. എന്നാൽ നിലവിൽ ഇത് ഇരട്ടിയോളമായിട്ടുണ്ട്. മറ്റ് അതിർത്തിൽ ജില്ലകളിലും സമാന സ്ഥിതിയാണ്.
കർണാടകത്തിൽ കോളജുകൾ ഉൾപ്പെടെ തുറന്നു തുടങ്ങിയതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്നവരുടെ എണ്ണവും കൂടി. ഇത് രോഗവ്യാപനം ഇനിയും വർധിപ്പിക്കാൻ കാരണമാകുമെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് അതിർത്തിയിൽ പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്. പുതിയ നിയന്ത്രണങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും നിലവിലുള്ള പരിശോധന കർശനമാക്കാനാണു നിർദേശമെന്നും ഡിസി ഡോ. കെ.വി.രാജേന്ദ്ര വ്യക്തമാക്കി. കേരളത്തിൽ നിന്നു കർണാടകത്തിലേക്കു വരുന്നവർ ഒരു ഡോസെങ്കിലും വാക്സിൻ എടുത്തതിന്റെ രേഖയോ ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ടോ ഹാജരാക്കണമെന്നാണു നിർദേശം.