മംഗളൂരു : കാറുകളുടെ ചില്ലു തകർത്ത് മോഷണം നടത്തുന്ന ഉത്തർ പ്രദേശിൽ നിന്നുള്ള സംഘം മംഗളൂരുവിൽ തമ്പടിച്ചതായി സൂചന. കഴിഞ്ഞ ദിവസം മംഗളൂരു ഉർവ സ്റ്റോറിൽ നിർത്തിയിട്ട കാറിന്റെ ചില്ല് തകർത്ത് ലാപ്ടോപ്, ഐഫോൺ തുടങ്ങിയവ മോഷ്ടിച്ചിരുന്നു. ഇതേ ദിവസം തന്നെ ലൈറ്റ്ഹൗസ് ഹിൽ റോഡിൽ നിർത്തിയിട്ട കാറിന്റെ ചില്ലു തകർത്ത് വിലപ്പെട്ട രേഖകളടങ്ങിയ ബാഗും മോഷ്ടിച്ചു. ഉഡുപ്പിയിലും സമാനമായ രീതിയിൽ മോഷണം നടന്നു.
തുടർന്ന് മംഗളൂരുവിൽ മോഷണം നടന്ന ഭാഗങ്ങിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷ്ടാക്കൾ എന്നു കരുതുന്നവരുടെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ കുപ്രസിദ്ധമായ ഒജി കൊപ്പം സംഘത്തിൽ പെട്ടവരാണു മോഷ്ടാക്കൾ എന്നാണു പ്രാഥമിക നിഗമനം. ഈ സംഘത്തിൽ പെട്ട നിരവധി പേർ നേരത്തെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായിരുന്നു.
.