ഭട്കൽ : ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധത്തെ തുടർന്ന് വെള്ളിയാഴ്ച ഭട്കലിൽ എൻഐഎ അറസ്റ്റു ചെയ്ത സുഫ്രി ജവഹർ ദമൂദി (അബു ഹജാർ അൽ ബദ്രി-30) ഐഎസിന്റെ രാജ്യത്തെ പ്രസിദ്ധീകരണ വിഭാഗം മേധാവിയെന്നു സൂചന. ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചിരുന്ന വോയ്സ് ഓഫ് ഹിന്ദ് എന്ന മാസികയുടെ പ്രസിദ്ധീകരണവും പ്രചാരണവുമായിരുന്നു ഇയാളുടെ പ്രധാന ചുമതല എന്നാണ് അറിയുന്നത്. സിറിയയിലെയും ഖൊറാസാനിലെയും (അഫ്ഘാനിസ്ഥാൻ) ഐഎസ് കേന്ദ്രങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടിരുന്നയാളാണ് സുഫ്രി. പ്രസിദ്ധീകര ചുമതലയ്ക്ക് ഒപ്പം പണവും ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിക്കുക, ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുക തുടങ്ങിയ കാര്യങ്ങളിലും ഇടപെട്ടിരുന്നു. ഐഎസ് സംഘങ്ങൾക്കു പുറമേ പൊലീസുകാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരുമായും ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വോയ്സ് ഓഫ് ഹിന്ദ് പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ 2020 ഏപ്രിലിലാണ് സുഫ്രിയെ കുറിച്ച് എൻഐഎയ്ക്കു സൂചന ലഭിച്ചത്. സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി അതു വഴിയാണ് ഇയാൾ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ മേഖലയിലാണ് ക്യാമ്പു ചെയ്യുന്നത് എന്നാണ് ഇയാൾ സമൂഹ മാധ്യമങ്ങളിൽ അവകാശപ്പെട്ടിരുന്നത്. അന്വേഷണ ഏജൻസികൾ തന്നെ കണ്ടെത്താതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തിയിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
കഴിഞ്ഞ ജൂലൈ 21ന് പിടിയിലായ കാസിം ഖുറസാനിയെ (ഒമർ നിസാർ) ചോദ്യം ചെയ്തപ്പോഴാണ് സുഫ്രിയുടെ താവളം ഇന്ത്യയിൽ തന്നെയാണെന്ന് സൂചന ലഭിച്ചത്. തുടർന്ന് ഇന്ത്യയിലെയും ചില വിദേശ രാജ്യങ്ങളിലെയും രഹസ്യാന്വേഷണ ഏജൻസികൾ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞതും പ്രവർത്തനം ഭട്കൽ കേന്ദ്രീകരിച്ചാണെന്നു കണ്ടെത്തിയതും. 2017ൽ അറസ്റ്റിലായ ഐഎസ് ഭീകരൻ അദ്നാൻ ഹസ്സൻ ദമൂദിയുടെ സഹോദരനാണ് സുഫ്രി.