ബെംഗളൂരു : കുപ്രസിദ്ധ ലഹരി മരുന്നു മൊത്ത വിതരണക്കാരൻ പിടിയിൽ. 8 വർഷമായി മുങ്ങി നടക്കുകയായിരുന്ന ഉള്ളാളിലെ ഹമീദ്(32) ബെംഗളൂരു കെങ്കേരിയിൽ പിടിയിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നു മംഗളൂരുവിൽ ലഹരി മരുന്ന് എത്തിച്ചു വിതരണം നടത്തിയ പ്രധാന കണ്ണിയായിരുന്നു ഇയാളെന്നു പൊലീസ് പറഞ്ഞു. നിലവിൽ തവരക്കരെയിൽ മൂന്നും ബ്യദറഹള്ളിയിൽ ഒൻപതും വിജയനഗരയിൽ ഒന്നും കേസുകൾ ഇയാൾക്കെതിരെയുണ്ട്.
തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് കഞ്ചാവ് എത്തിച്ച് ഉള്ളാളിലെ ഗോഡൗണിൽ സംഭരിച്ച ശേഷം വിതരണക്കാർ വഴി വിൽപന നടത്തുകയായിരുന്നു. എതിർക്കുന്ന നാട്ടുകാരെ ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെ കൈകാര്യം ചെയ്തതായും പൊലീസ് പറഞ്ഞു. കമാൽ പാന്ത് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറായിരുന്നപ്പോൾ നാട്ടുകാർ ഹമീദിനെതിരെ കൂട്ട നിവേദനം നൽകുകയും ചെയ്തിരുന്നു.
8 മാസമായി കർണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ബെംഗളൂരുവിൽ പിടിയിലായത്. ഇയാളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഘാംഗങ്ങളായ മറ്റുള്ളവർക്കു വേണ്ടി തെരച്ചിൽ ആരംഭിച്ചു. എന്നാൽ ഇവരെല്ലാം നിലവിൽ ഒളിവിൽ പോയിരിക്കുകയാണ്.