മംഗളൂരു : സ്വർണക്കടത്തിനു പുതിയ രീതിയുമായി കള്ളക്കടത്തു സംഘങ്ങൾ. പതിവു രീതികളിൽ നിന്നു വ്യത്യസ്തമായി ഏതെങ്കിലും പ്രതലത്തിൽ പെയിന്റടിക്കുന്നതു പോലെ സ്വർണം പൂശി കടത്തുന്നതാണു പുതിയ രീതി. പൊടി രൂപത്തിലാക്കിയ സ്വർണം പശ ചേർത്താണു തേച്ചു പിടിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായ ബണ്ട്വാൾ സ്വദേശി മുഹമ്മദ് ഇർഫാൻ ഇത്തരത്തിലാണു സ്വർണം കടത്തിയത്. പൊടി പൂരത്തിലാക്കിയ സ്വർണം പശ ചേർത്ത് സാധനങ്ങൾ പായ്ക്കു ചെയ്ത കാർഡ്ബോർഡ് പെട്ടിക്ക് അകത്ത് തേ്ച്ചു പിടിപ്പിച്ചാണ് ഇയാൾ കടത്തിയത്. 23,56,906 രൂപ വില വരുന്ന 484.960 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നു പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ഇർഫാനെ റിമാന്റു ചെയ്തു. കസ്റ്റംസ് അസി. കമ്മീഷണർ മധുകുമാർ, സൂപ്രണ്ടുമാരായ കെ.സന്തോഷ് കുമാർ, മനോകാർത്യായനി, എം.ലളിത് രാജ്, വി.എസ്.അജിത് കുമാർ, എം.ശോഭനനൻ, സുബേന്ദു ബഹ്റ, വിരാഗ്, നവീൻ കുമാർ എന്നിവർ അടങ്ങുന്ന സംഘമാണു സ്വർണം പിടികൂടിയത്.
ഏതാനും ദിവസം മുമ്പ് കണ്ണൂരിലും സമാനമായ രീതിയിൽ കടത്തിയ സ്വർണം പിടികൂടിയിരുന്നു. ജീൻസിൽ തേച്ചു പിടിപ്പിച്ച് കടത്തവേയാണ് കണ്ണൂരിൽ പിടിയിലായത്. ഒരു രീതിയിലുള്ള സ്വർണക്കടത്ത് പിടി കൂടുമ്പോൾ അടുത്ത മാർഗം തേടുകയാണ് കള്ളക്കടത്തു സംഘങ്ങൾ. ഇതോടെ, കള്ളക്കടത്ത് പിടികൂടുക എന്നത് ഉദ്യോഗസ്ഥർക്ക് വലിയ വെല്ലുവിളിയായി മാറുകയുമാണ്.