കാസർകോട് : കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ദേശീയപാതയില്ലെ തലപ്പാടിയില്‍ അടക്കം കര്‍ണാടകം അതിര്‍ത്തി അടച്ചതോടെ നിലച്ച കാസര്‍കോട്-മംഗളൂരു ബസ് സര്‍വീസ് പുനരാരംഭിക്കുന്നു. നവംബര്‍ ഒന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ ദക്ഷിണ കന്നഡ - കാസര്‍കോട് അധികാരികള്‍ തമ്മില്‍ നടത്തിയ ആശയ വിനിമയത്തില്‍ തീരുമാനമായി.
കേരളത്തില്‍ കോവിഡ് രണ്ടാം തരംഗ വ്യാപനം ശക്തമായതോടെയാണ് മാസങ്ങളായി കാസര്‍കോട്-മംഗളൂരു ബസ് സര്‍വീസ് നിലച്ചിരിക്കുന്നത്. അവശ്യ സര്‍വീസുകളും ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ടുമായി വരുന്നവരെയും മാത്രമാണ് കര്‍ണാടകം സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കന്നത്.
ഈ നിയന്ത്രണം വന്നതോടെ ബസ് സര്‍വീസുകളെ അടക്കം ബാധിച്ചു. കാസര്‍കോട് - മംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ ഇരു ദിശയിലും അന്തര്‍ സംസ്ഥാന അതിര്‍ത്തിയായ തലപ്പാടി വരെയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഇവിടെ ബസ് മാറിക്കയറുന്ന യാത്രക്കാരെ പലപ്പോഴും അധികൃതര്‍ പരിശോധിക്കുന്നുമുണ്ട്. കര്‍ണാകത്തില്‍ നേരത്തെ തന്നെ കോവിഡ് വ്യാപനം കുത്തനെ കുറഞ്ഞിരുന്നു. രണ്ടാം തരംഗത്തിന്റെ ഭാഗമായി കേരളത്തിലുണ്ടായ വ്യാപനവും കാര്യമായി കുറഞ്ഞിട്ടുണ്ട്. ഇതോടെയാണ് അതിര്‍ത്തിയിലെ കര്‍ശന നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ച് അന്തര്‍ സംസ്ഥാന ബസുകള്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചത്. കേരളത്തിന്റെ 26 ബസുകളും കർണാടകയുടെ 30 ബസുകളുമാണ് നവംബര്‍ 1 മുതല്‍ ഓടിത്തുടങ്ങുക. ഇതു ദിശയിലും രാവിലെ ആറു മുതലായിരിക്കും സർവീസ്. മംഗളൂരുവിനു പുറമേ സുള്ള്യ, പുത്തൂര്‍ റൂട്ടുകളിലും സര്‍വീസ് പുനരാരംഭിക്കും.