മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആറ് മാസത്തിനിടെ പീഡിപ്പിച്ചത് പോലീസുകാരടക്കം 400ല്‍ ഏറെ പേർ. 16 വയസുകാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ 3 പേര് അറസ്റ്റിലായി. മഹാരാഷ്ട്രയിലെം ബീഡ് ജില്ലയിലാണ് സംഭവം. ബീഡ് ജില്ലാ പോലീസ് സൂപ്രണ്ട് രാജസ്വാമിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
പെൺകുട്ടിക്ക് 2 വയസ് പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചിരുന്നു. തുടർന്ന് അച്ഛനൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. 8 മാസം മുൻപ് പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച് അയച്ചു. ഭര്‍തൃ വീട്ടില്‍ ക്രൂരമായ പീഡനം ആരംഭിച്ചതോടെ പെൺകുട്ടി അവിടെ നിന്നും രക്ഷപെട്ട് സ്വന്തം വീട്ടിൽ തിരികെയെത്തി. ഇതിനു പിന്നാലെ എന്നാൽ സ്വന്തം വീട്ടിലും കൊടിയ പീഡനമാണ് നേരിടേണ്ടി വന്നതെന്ന് ഏതാനും ദിവം മുമ്പ് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. അച്ഛൻ പെൺകുട്ടിയോട് ഭർതൃ വീട്ടിലേക്ക് തിരികെ പോകാൻ ആവശ്യപ്പെട്ടെങ്കിലും അവൾ പോയിരുന്നില്ല. തുടര്‍ന്ന് പിതാവ് പെണ്‍കുട്ടിയെ വീട്ടിൽ നിന്നും ഇറക്കിവിട്ടു. ഇതോടെ ഭിക്ഷാടനം നടത്തിയാണ് പെൺകുട്ടി പിന്നീട് ജീവിച്ചത്.
ഇതിനിടെയാണ് ഈ 16 വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായിത്തുടങ്ങിയത്. പരാതി നൽകാൻ അംബജോഗെ പോലീസ് സ്റ്റേഷനിൽ പലതവണ ചെന്നെങ്കിലും പോലീസുകാര്‍ നടപടി എടുത്തില്ലെന്നും പരാതി നല്കാന് ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ തന്നെ പീഡിപ്പിച്ചുവെന്നും പെൺകുട്ടി വെളിപ്പെടുത്തി. പെൺകുട്ടിയുടെ പരാതിയിൽ ബീഡ് പോലീസ് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. പോക്സോ, ബലാത്സംഗം, പീഡനം തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. 3 പ്രതികളെ അറസ്റ്റു ചെയ്തതായും മറ്റ് പ്രതികളെ എല്ലാവരേയും ഉടൻ പിടികൂടുമെന്നും ചിലരെ കുറിച്ച് വിവരം ലഭിച്ചതായും എസ് പി വ്യക്തമാക്കി. പെണ്‍കുട്ടി ഇപ്പോൾ ഗർഭിണിയാണ്. ശിശുക്ഷേമ വകുപ്പ് പെൺകുട്ടിയെ ഏറ്റെടുത്തതായി പോലീസ് അറിയിച്ചു.