ന്യൂഡൽഹി, ഡിസംബർ 2 : രാജ്യത്ത് രണ്ടു പേര്‍ക്ക് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു. ഇരുവരും ബെംഗളൂരുവിലാണ്.
ദക്ഷിണാഫ്രിക്കന്‍ പൗരനായ 66കാരനും ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശിയായ 46കാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ബൊമ്മനഹള്ളി സ്വദേശി വിദേശ യാത്രകളൊന്നും നടത്തിയിട്ടില്ലാത്തയാളാണെന്ന് ബെംഗളൂരു മഹാനഗരപാലിക കമ്മീഷണർ ഗൗരവ് ഗുപ്ത വ്യക്തമാക്കി. നവംബർ 22ന് ഇയാൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വീട്ടിൽ ഐസൊലേഷനിലായിരുന്നു. ഒമിക്രോൺ ബാധ സംശയത്തെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. ഇയാളുമായി പ്രാഥമിക സമ്പർക്കമുള്ള 13 പേരെയും ദ്വിതീയ സമ്പർക്കമുള്ള 205 പേരെയും പരിശോധനക്കു വിധേയമാക്കിയിട്ടുണ്ട്. ഇവരിൽ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ഐലൊസേഷനിലാക്കുകയും ഒമിക്രോൺ ബാധ പരിശോധിക്കുന്നതിനായി സാമ്പിൾ പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.- അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് ആദ്യമായാണ് ഒമിക്രോണ്‍ ബാധ സ്ഥിരീകരിക്കുന്നത്. ജീനോം സീക്വൻസിങ്ങിലൂടെ കർണാടകയിൽ 2 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആര്‍) മേധാവി ഡോ.ബൽറാം ഭാർഗവയാണു സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ നിരീക്ഷണത്തിലാണെന്നും ഭീതിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാൽ അവബോധം അത്യന്താപേക്ഷിതമാണെന്നും ഭാർഗവ ഊന്നിപ്പറഞ്ഞു.