കണ്ണൂർ : പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പേര് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന് അറിയില്ലേ... വാർത്താ സമ്മേളനത്തിൽ അടുത്തിരിക്കുന്നവരോട് സുധാകരൻ രക്തസാക്ഷികളുടെ പേര് ചോദിക്കുന്ന വീഡിയോ വൈറലാവുന്നു. പെരിയ ഇരട്ടക്കൊലപാതകത്തിൽ കണ്ണൂരിലെ ഒരു സിപിഎം നേതാവിന് കൊലപാതകത്തിൽ പങ്കുള്ളതായി കണ്ണൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ കെ.സുധാകരൻ ആരോപിച്ചു. ഈ വാർത്താ സമ്മേളനത്തിലാണ് കൊല്ലപ്പെട്ടവരുടെ പേരറിയാതെ കെപിസിസി പ്രസിഡണ്ട് പരുങ്ങിയത്.
പെരിയ ഇരട്ടക്കൊലപാതകത്തിൽ 5 സിപിഎം പ്രവർത്തകർ അറസ്റ്റിലാവുകയും മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമനെ വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇരട്ടക്കൊലപാതക വിഷയം ഉന്നയിച്ച് കെ.സുധാകരൻ കണ്ണൂരിൽ വാർത്താ സമ്മേളനം വിളിച്ചിരുന്നു. കേരളത്തെ ഇളക്കിമറിച്ചതായ് ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട പെരിയ ഇരട്ടക്കൊലപാതകം. സമീപ കാലത്ത് കോൺഗ്രസ് സിപിഎമ്മിനെതിരെ ഏറ്റവും കൂടുതൽ രാഷ്ട്രീയ ആയുധമാക്കിയതും ഇപ്പോഴും ആയുധമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നതും ഈ സംഭവമാണ്. ഇതിന് ഒന്നു കൂടി മൂർച്ച കൂട്ടാനായിരുന്നു സുധാകരന്റെ ഇന്നത്തെ പത്രസമ്മേളനം.
പത്ര സമ്മേളനം ഇരട്ടക്കൊലപാതക വിഷയത്തിൽ ആയിട്ടും കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും പേരുകൾ പോലും സുധാകരൻ ഓർത്തിരുന്നില്ല. കൊല്ലപ്പെട്ടവരുടെ പേര് കിട്ടാതെ വാർത്താ സമ്മേളനം നടക്കവേ അടുത്തിരിക്കുന്ന കണ്ണൂർ ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജിനോട് കല്യോട്ട് മരിച്ച കുട്ടികളുടെ പേര് എന്താണെന്ന് ചോദിച്ചെങ്കിലും അദ്ദേഹത്തിനും അറിയില്ല. തുടർന്ന് മറുവശത്തിരിക്കുന്ന സതീശൻ പാച്ചേനിയോട് ചോദിച്ചു. ആരുടെ പേരാണ് ചോദിക്കുന്നതെന്നു പോലും സതീശൻ പാച്ചേനിക്ക് മനസിലായില്ല. ഒടുവിൽ സുധാകരൻ സതീശൻ പാച്ചേനിയോടു കല്യോട്ടെ കുട്ടികളുടെ പേരൊന്ന് പറയ് എന്ന് പറഞ്ഞപ്പോഴാണ് ചോദിക്കുന്നത് എന്താണെന്ന് പാച്ചേനിക്കു മനസിലായത്. തുടർന്ന് സതീശൻ പാച്ചേനി കൃപേഷിന്റെയും ശരത് ലാലിന്റെയും പേര് പറഞ്ഞ് കൊടുക്കുകയായിരുന്നു.