വാർത്താമലയാളം.കോം സംഘടിപ്പിച്ച ഓൺലൈൻ വയലാർ ഗാനാലാപന മത്സരത്തിൽ നന്ദകിഷോർ എ.രമേഷ്, പി.ദേവതീർഥ, സി.മഹേന്ദ്രൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഒന്നാം സ്ഥാനം നേടിയ കണ്ണൂർ വെള്ളോറ ചെക്കിക്കുണ്ട് കമല നിവാസിൽ നന്ദകിഷോർ എ.രമേഷ് വെള്ളോറ ടി.എം.എച്ച്.എസ്.എസിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. രണ്ടാം സ്ഥാനം നേടിയ ദേവതീർഥ കോഴിക്കോട് കക്കോടി സ്വദേശിനിയാണ്. കോഴിക്കോട് വെള്ളിമാട്കുന്ന് ജെ.ഡി.ടി. ഇഖ്റ ഇഎംഎച്ച്എസിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്നു. കണ്ണൂർ ജില്ലയിൽ പയ്യന്നൂർ മാത്തിലിനടുത്ത വടവന്തൂർ തോട്ടിൻകര സ്വദേശിയാണ് മൂന്നാം സ്ഥാനം നേടിയ മഹേന്ദ്രൻ. ഒന്നാം സ്ഥാനം 5,000 രൂപ, രണ്ടാം സ്ഥാനം 3,000 രൂപ, മൂന്നാം സ്ഥാനം 2,000 രൂപ എന്നിങ്ങനെ ക്യാഷ് അവാർഡുകളാണു സമ്മാനം.
മൊത്തം എൻട്രികളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട 27 പേരാണ് പ്രാഥമിക റൗണ്ടിൽ മത്സരിച്ചത്. വാർത്താ മലയാളം യൂ ട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തു. ഈ ഗാനങ്ങൾക്ക് ലഭിച്ച പ്രേക്ഷക സ്വീകര്യതയും ഒപ്പം വിധികർത്താക്കളുടെ മാർക്കും പരിഗണിച്ച് 11 പേരെ അന്തിമ ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തു. ഇവരിൽ നിന്നാണു വിജയികളെ കണ്ടെത്തിയത്. യൂട്യൂബ് ചാനലിൽ ഓരോരുത്തർക്കും ലഭിച്ച ലൈക്ക് ആധാരമാക്കി വിവിധ ഘടകങ്ങൾക്ക് പോയിന്റുകൾ നൽകിയാണ് സ്കോർ തയാറാക്കിയത്. എത്ര ലൈക്ക് കിട്ടി എന്നതിന് ഒപ്പം ലൈക്ക് ചെയ്തവർ വീഡിയോ കണ്ടിട്ട് തന്നെയാണോ ലൈക്ക് ചെയ്തത് തുടങ്ങി വിവധ ഘടകങ്ങൾ പരിഗണിച്ചിട്ടുണ്ട്.
വീഡിയോ ഓപ്പൺ ചെയ്തത് 2-3 സെക്കന്റ് കൊണ്ട് ലൈക്ക് ചെയ്തത് പാട്ടു കേൾക്കുന്നത് അവസാനിപ്പിക്കുന്ന രീതി മുമ്പ് പല മത്സരങ്ങളിലും കണ്ടതിനാൽ വിശദമായ പരിശോധനയാണു സാങ്കേതിക വിഭാഗം നടത്തിയത്. പാട്ടിന്റെ ആദ്യ വരികൾ പോലും പൂർണമായി കേൾക്കാതൈ ലൈക്ക് ചെയ്ത് വിജയിയെ നിശ്ചയിക്കുന്നത് സംഗീത ലോകത്തോടും മത്സരാർഥികളോടും ചെയ്യുന്ന നീതികേടാകും എന്നതിനാലാണ് ലൈക്കുകൾ വിശദമായി പരിശോധിക്കാൻ സംവിധാനം ഒരുക്കിയത്. പൂർണമായി കേട്ടില്ലെങ്കിലും ഓരോ പാട്ടും വിലയിരുത്താൻ പല്ലവിയും അനുപല്ലവിയും അടക്കം കുറഞ്ഞത് എത്ര സമയം കേൾക്കണം എന്ന് വിധികർത്താക്കളുടെ സഹായത്തോടെ നിശ്ചയിച്ചു. ലൈക്ക് ചെയ്തവർ അത്രയെങ്കിലും കേട്ടിട്ടുണ്ടോ എന്നതു സാങ്കേതിക സംഘം പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ലൈക്കുകൾക്ക് മുൻഗണന നിശ്ചയിച്ചു. ലൈക്ക് ചെയ്തവരുടെ എണ്ണവും ലൈക്കുകളുടെ എണ്ണവും തമ്മിലുള്ള അനുപാതവും വിലയിരുത്തിയിട്ടുണ്ട്. എന്നാൽ അതിന് അമിത പ്രാധാന്യം നൽകിയിട്ടില്ല. ഇത്തരത്തിൽ വിവധ മാനദണ്ഡങ്ങൾ പാലിച്ചാണ് സ്കോർ തയാറാക്കിയത്. ഇങ്ങിനെ തയാറാക്കിയ സ്കോറിന് ഒപ്പം വിധികർത്താക്കളുടെ മാർക്കും ചേർന്നാണ് വിവിധ ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പുകൾ നടത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ സമ്മാനദാന ചടങ്ങ് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈ മാസം പകുതിയോടെ സ്ഥിതി മെച്ചപ്പെടുകയാണെങ്കിൽ സമ്മാനദാന ചടങ്ങ് നടത്താനാണ് ആഗ്രഹം. അല്ലാത്ത പക്ഷം സമ്മാനം വിജയികൾക്ക് എത്തിച്ചു നൽകുന്ന കാര്യം പരിഗണിക്കും.