മംഗളൂരു: പ്രമുഖ കൊങ്കണി സാംസ്കാരിക പ്രവർത്തകനും വേൾഡ് കൊങ്കണി സെന്റർ, ശക്തിനഗർ സ്ഥാപകനുമായ ബസ്തി വാമൻ മാധവ് ഷേണായി (87) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് 2022 ജനുവരി 2 ന് ഉച്ചയ്ക്ക് 12.15 ന് തുമ്പൈയിലെ ഫാദർ മുള്ളർ ഹോസ്പിറ്റലിൽ അന്തരിച്ചു. മൃതദേഹം തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 10 മണി വരെ മംഗളൂരു ശക്തിനഗറിലെ വേൾഡ് കൊങ്കണി സെന്ററിൽ പൊതു ദർശനത്തിനു വെക്കും. തുടര്‍ന്ന് ജന്മനാടായ ബണ്ട്വാളിലെത്തിച്ച് ഉച്ചയ്ക്ക് 12നു സംസ്കരിക്കും.
ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതയായ സാവിത്രിയാണു ഭാര്യ. മാധവ്, ദിനേശ്, വിദ്യാ കിനി എന്നിവര്‍ മക്കളാണ്. സിൻഡിക്കേറ്റ് ബാങ്ക് ജീവനക്കാരനായിരുന്ന വാമന ഷേണായ് മുപ്പത് വർഷത്തെ ബാങ്കിംഗ് സേവനത്തിൽ നിന്ന് സ്വയം വിരമിച്ച ശേഷം തുമ്പയിൽ താമസിക്കുകയായിരുന്നു.
പൊതുരംഗത്ത് സജീവമായിരുന്ന വാമൻ ഷേണായ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഐഎൻടിയുസിയുടെയും പ്രാദേശിക നേതാവായിരുന്നു. ജോലിയില്‍ നിന്നു വിരമിച്ച ശേഷം കൊങ്കണി ഏകോപന പ്രവർത്തനങ്ങളിൽ സജീവമായി. കൊങ്കണി അക്കാദമി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊങ്കണി ഭാഷാ മണ്ഡൽ നടത്തിയ പ്രക്ഷോഭ പരിപാടികളുടെ ഓർഗനൈസിങ് സെക്രട്ടറിയായി. 1993ൽ കൊങ്കണി ഭാഷാ മണ്ഡൽ കർണാടക സംസ്ഥാന പ്രസിഡണ്ടായി. കര്‍ണാടക സര്‍ക്കാര്‍ കൊങ്കണി അക്കാദമി രൂപീകരിച്ചത് ഇദ്ദേഹം നടത്തിയ നിരന്തര സമ്മര്‍ദത്തിന്റെ ഫലമായിരുന്നു. 1995 ഡിസംബറിൽ മംഗളൂരുവിൽ നടന്ന ആദ്യ ലോക കൊങ്കണി കൺവെൻഷന്റെ ചീഫ് കൺവീനറായിരുന്നു. കൊങ്കണി ഭാഷാ-സാംസ്കാരിക മേഖലയിലെ ഇടപെടല്‍ പരിഗണിച്ച് ഈ കൺവെൻഷനിൽ വെച്ച് ഇദ്ദേഹത്തിനു വിശ്വ കൊങ്കണി സർദാർ പദവി നൽകി ആദരിച്ചു. 1997, 1999 വര്‍ഷങ്ങളില്‍ കൊങ്കണി സാഹിത്യ അക്കാദമി പ്രസിഡണ്ട്, 2004ൽ ഓള് ഇന്ത്യാ കൊങ്കണി പരിഷത്ത്പ്രസിഡണ്ട്,. 1995ലെ ലോക കൊങ്കണി കൺവെൻഷനെ തുടർന്നു രൂപീകരിച്ച വേൾഡ് കൊങ്കണി സെന്ററിന്റെ സ്ഥാപക പ്രസിഡണ്ട്, റോട്ടറി ഇന്റര്‍നാഷണലില്‍ വിവിധ ഭാരവാഹിത്വങ്ങള്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. സിണ്ടിക്കറ്റ് ബാങ്കിന്റെ മികച്ച സേവനത്തിനുള്ള സ്വര്‍ണ്ണ മെഡല്‍, 2010ല്‍ കര്‍ണാടക രാജ്യോത്സവ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്..