തിരുവനന്തപുരം : നടക്കില്ലെന്ന് പിണറായി, നടത്തിക്കാണിക്കാമെന്ന് മോദി. കേരളത്തില്‍ പാളത്തില്‍ പോര് മുറുകുന്നു. വ്യാപക എതിര്‍പ്പുകള്‍ക്കിടയിലും കേരള സര്‍ക്കാര്‍ അഭിമാന പദ്ധതിയായി മുന്നോട്ടു വെക്കുന്ന അര്‍ധ അതിവേഗ പാതയെക്കാള്‍ വേഗത്തില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാവുന്ന മൂന്നാം പാതയുമായി ദക്ഷിണ റെയിൽവേ രംഗത്ത്. ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെ ഈ അതിവേഗ പാത നിര്‍മിക്കാനുള്ള അനുമതി റെയില്‍വേ നല്‍കിക്കഴിഞ്ഞു.
കേരളം ആവിഷ്കരിച്ച സില്‍വര്‍ ലൈന്‍ (കെ-റെയില്‍) പാതയില്‍ ട്രെയിനുകള്‍ ഓടുന്ന ശരാശരി വേഗത മണിക്കൂറില്‍ 135 കിലോമീറ്ററാണ്. ഇതിലൂടെ 4 മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്നു തിരുവനന്തപുരത്ത് എത്താമെന്നതാണ് പ്രധാന നേട്ടമായി കേരള സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനെ കടത്തി വെട്ടുന്നതാണ് ദക്ഷിണ റയില്‍വേ അംഗീകാരം നല്‍കിയിരിക്കുന്ന മൂന്നാം പാത. മണിക്കൂറിൽ ശരാശരി 160 കിമീ വേഗത്തിൽ ഇതിലൂടെ ട്രെയിനുകള്‍ സഞ്ചരിക്കും. ഇതു യാഥാര്‍ഥ്യമാകുന്നതോടെ നിലവിലുള്ള ട്രാക്കിനോടു ചേര്‍ന്നു നിര്‍മിക്കുന്ന മൂന്നാം പാതയിലുടെ മൂന്നര മണിക്കൂര്‍ കൊണ്ട് കാസര്‍കോടു നിന്ന് തിരുവനന്തപുരത്ത് എത്താം. ശരാശരി 160 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാവുന്ന മൂന്നാം പാതയുടെ ആദ്യഘട്ടം കേരളത്തില്‍ എറണാകുളം-ഷൊർണൂർ റൂട്ടിൽ നിർമിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ഇതിനായി 1500 കോടി രൂപയും അനുവദിച്ചു. 2025 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ ട്രെയിനുകളുടെയും സഞ്ചാരവേഗം മണിക്കൂറിൽ 160 കി.മീറ്ററായി ഉയർത്തുന്നതിന്റെ ഭാഗമായാണിത്. നിലവിലുള്ള ഇരട്ടപ്പാതക്കു പുറമെ ഒരു പാത കൂടി സംസ്ഥാനമാകെ നിർമ്മിക്കാനാണു ലക്ഷ്യം. കേരളത്തില്‍ നിലവിലുള്ള റെയില്‍വേ സ്റ്റേഷനുകള്‍ അടക്കം എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്താം എന്നതിനാല്‍ ചെലവും സില്‍വര്‍ ലൈനിനെക്കാള്‍ കോടികള്‍ കുറവായിരിക്കും.
പദ്ധതിക്ക് ആദ്യ ഗഡു പണം അനുവദിച്ചതോടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടനാരംഭിക്കും. ഒരു വർഷം മുമ്പു തന്നെ മൂന്നാം ലൈൻ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇഴഞ്ഞു നീങ്ങുകയായിരുന്നു. ചരക്കു നീക്കം കൂടി മുന്നിൽക്കണ്ടാണ് മൂന്നാം പാത വിഭാവനം ചെയ്തിട്ടുള്ളത്. അടുത്ത ഘട്ടത്തില്‍ മൂന്നാം ലൈൻ കാസർഗോഡ് മുതൽ ഷൊർണൂർ വരെയും എറണാകുളത്തു നിന്നു കോട്ടയം വഴി തിരുവനന്തപുരത്തേക്കും നീട്ടും. കെ-റെയിലിന്റെ സിൽവർലൈൻ പാതയേക്കാൾ കുറഞ്ഞ സമയം കൊണ്ട് ഇതിലൂടെ കാസര്‍കോടു നിന്ന് തിരുവനന്തപുരത്ത് എത്താന്‍ സാധിക്കും. പുതുതായി ആരെയും കുടിയൊഴിപ്പിക്കാതെയാകും പദ്ധതി നടപ്പാക്കുക എന്നതും സവിശേഷതയാണ്. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേ, കേരളത്തില്‍ നിലവിലുള്ള റെയില്‍വേ സംവിധാനം വികസിപ്പിച്ച് അതിവേഗ പാത സാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് കേരളത്തില്‍ തന്നെ കെ-റെയിലിനെക്കാള്‍ വേഗതയുള്ള റെയില്‍ പദ്ധതിയുമായി കേന്ദ്ര റെയില്‍വേ മന്ത്രാലയം രംഗത്ത് എത്തിയത്. ഇതോടെ ഏറെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന ആശങ്കയും കുടിയൊഴിപ്പിക്കല്‍ ഭീതിയുമെല്ലാം ഉയര്‍ത്തുന്ന കെ-റെയിലിന്റെ അവശ്യകത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.