കോഴിക്കോട് : തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ മുസ്ലിം ലീഗ് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം കമ്മറ്റി പിരിച്ചു വിട്ടതിനു പിന്നാലെ ലീഗ് നേതാവ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 3 ലക്ഷം രൂപ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്കിയ സംഭവത്തെ ചൊല്ലി ലീഗ് പൊട്ടിത്തെറിയിലേക്ക്. 2016ല്‍ എം.കെ.മുനീര്‍ ജയിച്ച കോഴിക്കോട് സൗത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥി അഡ്വ.നൂര്‍ബീന റഷീദ് പരാജയപ്പെട്ടിരുന്നു. ഇവരുടെ തോല്‍വിക്ക് പിന്നില്‍ പാര്‍ട്ടിക്കകത്തെ ചരടു വലികളാണെന്ന് ആക്ഷേപം ഉയര്‍ന്നതോടെ സംസ്ഥാന നേതൃത്വം നടത്തിയ അന്വേഷണത്തില്‍ തോല്‍വിയില്‍ നിയോജക മണ്ഡലം കമ്മറ്റിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന നേതൃയോഗം നിയോജക മണ്ഡലം കമ്മറ്റി പിരിച്ചു വിടാന്‍ തീരുമാനിച്ചത്.
നൂര്‍ബീന റഷീദിനെ പരാജയപ്പെടുത്തി വിജയിച്ചത് നിലവില്‍ മന്ത്രിയും ഐഎൻഎൽ നേതാവുമായ അഹമ്മദ് ദേവർ കോവില്‍ ആണ്. അഹമ്മദ് ദേവർകോവിലിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് മുസ്ലിം ലീഗ് നേതാവും രാജ്യസഭാംഗവുമായ പി.വി. അബ്ദുൾ വഹാബ് 3 ലക്ഷം രൂപ സംഭാവന നല്‍കിയതായി വാര്‍ത്താ മലയാളം മാസങ്ങള്‍ക്ക് മുമ്പ് പുറത്തു വിട്ടിരുന്നു. ഈ സംഭവമാണ് ലീഗില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കുന്നത്. നിയോജക മണ്ഡലം കമ്മറ്റി പിരിച്ചു വിട്ട സംസ്ഥാന നേതൃത്വം, എതിര് സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് 3 ലക്ഷം രൂപ സംഭാവന നല്കിയ പി.വി.അബ്ദുള്‍ വഹാബിനെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. ദേവര്‍കോവിലിനെ ജയിപ്പിക്കാന്‍ ലീഗിലെ തന്നെ ഉന്നതര്‍ പണം അടക്കം നല്കി സഹായിച്ച ശേഷം ഇതിന്റെ പഴി നിയോജക മണ്ഡലം കമ്മറ്റിക്കു മേല്‍ ചാരി ഉന്നതരെ രക്ഷിക്കുകയാണ് നേതൃത്വം എന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഐഎന്‍എല്‍ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് മുസ്ലിം ലീഗ് നേതാവ് പണം നല്‍കിയെന്ന് സ്ഥിരീകരിക്കുന്ന ഐഎൻഎൽ നേതാവിന്റെ ശബ്ദരേഖ വാർത്താ മലയാളം നേരത്തെ പുറത്തു വിട്ടിരുന്നു. ഐഎൻഎൽ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന, സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെയും അഹമ്മദ് ദേവർ കോവിലിന്റെയും അടുത്ത അനുയായിയുമായ അസീസ് ആനക്കയം മലപ്പുറം ജില്ലയിലെ ഐഎൻഎൽ പ്രാദേശിക നേതാവ് അലവിക്കുട്ടിയോടു ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖയാണു പുറത്തു വന്നത്. അഹമ്മദ് ദേവർകോവിലിന്റെ തെരഞ്ഞെടുപ്പു പണ്ടിലേക്ക് മുസ്ലിം ലീഗ് നേതാവും രാജ്യസഭാംഗവുമായ പി.വി. അബ്ദുൾ വഹാബ് 3 ലക്ഷം രൂപ സംഭാവന ചെയ്തുവെന്നാണ് ഇദ്ദേഹം പറയുന്നത്. താനും സമദാക്കയുമാണ് (ഐഎൻഎൽ മലപ്പുറം ജില്ലാ പ്രസിണ്ട് ടി.എ.സമദ്) പോയത് എന്നും ഇദ്ദേഹം പറയുന്നുണ്ട്. അങ്ങനെ കുറേ ആളുകൾ വല്യ വല്യ സംഖ്യ തന്നിട്ടുണ്ടെന്നും കണക്കു കൂട്ടിയതിന്റെ 3 ഇരട്ടി പിരിക്കാൻ സാധിച്ചിട്ടുണ്ടെന്നും സംഭാഷണത്തിൽ പറയുന്നു. ഈ ശബ്ദരേഖ പുറത്തു വന്നതോടെ ഐഎന്‍എല്ലിലെ ചിലര്‍ക്ക് ലീഗുമായുള്ള ബന്ധത്തെ ചൊല്ലി ഐഎന്‍എല്ലില്‍ വിവാദം ഉയര്‍ന്നിരുന്നു. അപ്പോഴും ശബ്ദരേഖ നിഷേധിക്കാന്‍ ഐഎന്എല്ലോ ലീഗോ തയാറായിട്ടില്ല. ഈ ശബ്ദരേഖയാണ് നിലവില്‍ മുസ്ലിംലീഗിനെ പ്രതിസന്ധിയിലാക്കുന്നത്. നിയോജക മണ്ഡലം കമ്മറ്റി പിരിച്ചു വിട്ട സംസ്ഥാന നേതൃത്വം എന്തു കൊണ്ട് സ്വന്തം സ്ഥാനാര്‍ഥിയെ തോല്പിക്കാന് 3 ലക്ഷം രൂപ നല്കിയ പി.വി.അബ്ദുള്‍ വഹാബിനെതിരെ നടപടിയെടുക്കുന്നില്ല എന്നാണ് ഉയരുന്ന ചോദ്യം. (ലീഗ് നേതാവ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 3 ലക്ഷം രൂപ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കിയെന്ന വെളിപ്പെടുത്തല്‍ കേള്‍ക്കാന്‍ ചുവടെ കൊടുത്ത വീഡിയോ കാണുക)
.