മംഗളൂരു: ആയിരക്കണക്കിനു വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്മിക്കലും കൈക്കൂലിയും അടക്കം ആരോപണപെരുമഴയിലായ മംഗളൂരു റെയില്‍വേ മെഡിക്കല്‍ ഓഫിസർ സിബിഐ പിടിയില്‍. മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനടുത്ത റെയില്‍വേ ആരോഗ്യ കേന്ദ്രത്തിലെ അഡീഷണൽ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. ശിവശങ്കര മൂർത്തിയാണ് സിബിഐ പിടിയിൽ . ആയത്. ഫാർമസിസ്റ്റ് വി.എ. വിജയൻ, ഇടനിലക്കാരന് ഇബ്രാഹിം എന്നിവരെയും സിബിഐ ചോദ്യം ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ബെംഗളൂരുവില്‍ നിന്നുള്ള സിബിഐ സംഘം മംഗളൂരു റെയില്‍വേ ആരോഗ്യ കേന്ദ്രത്തിലെത്തി റെയ്ഡ് ആരംഭിച്ചത്. റെയ്ഡില്‍ 1,500ല്‍ പരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതിന്റെ അടക്കം തെളിവുകള്‍ കണ്ടെത്തി.
ഒന്നര പതിറ്റാണ്ടോളമായി ഡോക്ടര്‍ക്കെതിരെ കൈക്കൂലി ആരോപണവും വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണവുമെല്ലാം ആരോപണം ഉണ്ടായിരുന്നു. നിരവധി തവണ ഇതു സംബന്ധിച്ചു വാര്‍ത്തകളും വന്നിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തെ സ്ഥലം മാറ്റാന്‍ പോലും റെയില്‍വേ അധികൃതര്‍ തയാറായിരുന്നില്ല. കഴിഞ്ഞ ഒരു വർഷത്തിലേറെയായി നടത്തിയ വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം അടക്കമുള്ളവയുടെ രേഖകള്‍ സിബിഐക്കു ലഭിച്ചതായാണ് അറിയുന്നത്. ദക്ഷിണ റെയിൽവേ, ദക്ഷിണ - പശ്ചിമ റെയില്‍വേ, കൊങ്കൺ റെയിൽവേ മേഖലകളിലായി ജീവനക്കാര്‍ക്കും അല്ലാത്തവര്ക്കുമടക്കം 1,500-ലധികം വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകള്‍ ഇതു വരെ നല്‍കിയതായാണ് സിബിഐ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ഒരു പരിശോധനയും ഇല്ലാതെ ആളെ കാണുക പോലും ചെയ്യാതെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത് അടക്കമാണ് സിബിഐ പരിശോധനയില്‍ കണ്ടെത്തിയത്. ബ്രോക്കറായ ഇബ്രാഹിം വഴിയാണ് ഇത് ചെയ്തിരുന്നത്. ആവശ്യക്കാര്‍ ആധാര്‍ കാര്‍ഡ് ഇബ്രാഹിമിനു വാട്സാപ്പ് ചെയ്ത് 525 രൂപ ഗൂഗിള്‍ പേ വഴിയും മറ്റും അയച്ചു കൊടുത്താല്‍ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് തയാറാക്കി ഇബ്രാഹിം മുഖേന വിതരണം ചെയ്യുകയാണു ചെയ്തിരുന്നത്. ആളെ പോലും കാണാതെ ഇത്തരത്തില്‍ മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണ് ദക്ഷിണ റെയില്‍വേക്കും ദക്ഷിണ പശ്ചിമ റെയില്‍വേക്കും കൊങ്കണ്‍ റെയില്വേക്കുമെല്ലാം വിവിധ സ്ഥലങ്ങളില്‍ റെയിൽവേ ആശുപത്രികൾ ഉണ്ടെങ്കിലും, അവിടെ നിന്നുള്ള പലരും മംഗളൂരുവില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതു ശ്രദ്ധയില്‍ പെട്ടതോടെ സിബിഐ നേരത്തെ തന്നെ മംഗളൂരു റെയില്‍വേ ആശുപത്രിയില്‍ നിരീക്ഷണം ആരംഭിച്ചിരുന്നു. ഇതില്‍ സൂചന ലഭിച്ചതോടെയാണ് സര്‍ട്ടിഫിക്കറ്റിന് ആവശ്യക്കാരനെന്ന രീതിയില്‍ സിബിഐ ഒരാളെ രംഗത്തിറക്കി വല വിരിച്ചത്..
റെയില്‍വേ ജീവനക്കാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അവധി ലഭിക്കാനും അസുഖം മാറി തിരികെ ജോലിയില്‍ പ്രവേശിക്കാനും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതു നല്കാന് ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നതായി നേരത്തെ തന്നെ ആരോപണമുണ്ട്. അസുഖം ബാധിച്ചാലും കൈക്കൂലി നല്‍കിയില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതും പണം നല്കിയാല് അസുഖമില്ലെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്കുന്നതുമെല്ലാം ചര്‍ച്ചയായിരുന്നു. കോവിഡ് വ്യാപന ഘട്ടത്തില്‍ കോവിഡ് ബാധിച്ചവരെ പോലും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ജോലിക്കയച്ചത് വിവാദമാവുകയും ദക്ഷിണ കന്നഡ ജില്ലാ ഡപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശ പ്രകാരം ഇദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് രോഗിയാണെന്ന് ഇദ്ദേഹം സര്‍ട്ടിഫിക്കറ്റ് നല്കി അവധിയിലായിരുന്ന എസ്ആര്എംയുവിന്റെ നേതാവ് മണല്‍ച്ചാക്കുമായി സമരം നയിച്ചതും റെയില്‍വേ സ്റ്റേഷന് പരിസരത്തെ മുത്തപ്പന് ക്ഷേത്രത്തിനു മുന്നിലുള്ള കോര്പ്പറേഷന് അഴുക്കുചാല്‍ മണല്‍ചാക്കിട്ട് അടച്ചതും ചര്‍ച്ചയായിരുന്നു. ജോലി ചെയ്യാന്‍ പറ്റാത്ത വിധം രോഗബാധിതനെന്ന് ഈ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയയാളാണ് മണല്‍ ചാക്കുമായി സമരം നയിച്ചിരുന്നത്. റെയില്‍വേ സ്റ്റേഷനിലും ട്രെയിനിലും കച്ചവടം നടത്തുന്നവര്‍, പോർട്ടർമാർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ് ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും കാറ്ററിംഗ് നടത്തുന്നവര്‍ തുടങ്ങിയവരെല്ലാം വര്‍ഷം തോറും റെയില്‍വേ മെഡിക്കല്‍ ഓഫിസറില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിനെല്ലാം പണം വാങ്ങുന്നതായി ആക്ഷേപമുണ്ടായിരുന്നു. ഇതിനു പുറമെ റെയില്‍വേയുമായി ഒരു ബന്ധവുമില്ലാത്ത ചിട്ടി പിരിവുകാര്‍ക്ക് അടക്കം ഇദ്ദേഹം പണം വാങ്ങി സര്‍ട്ടിഫിക്കറ്റ് നല്കി റെയില്‍വേയുടെ പാസുകള്‍ സംഘടിപ്പിക്കാന്‍ ഒത്താശ ചെയ്തതും നേരത്തെ വാര്‍ത്തയായതാണ്.