കൊച്ചി: ചലചിത്ര സംവിധായകനും നടനും തിരക്കഥാകൃത്തുമായ സിദ്ദിഖ്(69) അന്തരിച്ചു. 2 ദിവസമായി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. നാളെ രാവിലെ 9 മുതൽ 12 വരെ കൊച്ചി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതു ദർശനത്തിനു ശേഷം വസതിയിലേക്കു കൊണ്ടു പോകും. നാളെ വൈകിട്ട് 6ന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലാണു ഖബറടക്കം. ന്യൂമോണിയയും കരൾ സംബന്ധമായ അസുഖവും ബാധിച്ചതിനെ തുടർന്ന് ഏറെ നാളായി സിദ്ദിഖ് ചികിത്സയിലായിരുന്നു. ഇത് സുഖപ്പെട്ടു വരുന്നതിനിടെ തിങ്കളാഴ്ച ഹൃദയാഘാതത്തെ തുടർന്നാണ് അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. അതിനിടെ വൈകിട്ടു തന്നെ സിദ്ദിഖ് മരിച്ചതായി കിംവദന്തി പ്രചരിച്ചിരുന്നു.
മിമിക്രിയിലൂടെയാണ് സിദ്ദിഖ് കലാ രംഗത്ത് എത്തിയത്. നടനും സംവിധായകനുമായ ലാലിനൊപ്പം ചേർന്ന് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടനവധി ഹിറ്റ് സിനികൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ലാലുമായി പിരിഞ്ഞ് തനിച്ചും ഹിറ്റുകൾ സൃഷ്ടിച്ചു. 1989ല്‍ റാംജി റാവു സ്പീക്കിംഗ്, 1990ല്‍ ഇൻ ഹരിഹർ നഗർ, 1991ല്‍ ഗോഡ്ഫാദര്, 1992ല്‍ വിയറ്റ്നാം കോളനി, 1994ല്‍ കാബൂളിവാല എന്നിങ്ങനെ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന 5 സിനിമകളും എക്കാലത്തും ചിരി പടർത്തുന്ന ഹിറ്റുകളാണ്. ഇരുവരും പിരിഞ്ഞ ശേഷം സിദ്ദിഖ് തനിച്ചു രചനയും സംവിധാനവും നിര്‍വഹിച്ച ഹിറ്റ്ലര്‍ (1996) വന്‍വിജയമായി. 199ല്‍ ഫ്രണ്ട്സ്, 2003ല്‍ ക്രോണിക് ബാച്ച്ലര്, 2010ല്‍ ബോഡിഗാര്‍ഡ്, 2013ല്‍ ലേഡീസ് ആന്‍ഡ് ജന്റില്മാന്, 2015ല്‍ ഭാസ്കര്‍ ദി റാസ്കല്‍, 2017ല്‍ ഫുക്രി എന്നിവ സംവിധാനം ചെയ്തു. മോഹൻലാലിനെ നായകനാക്കി 2020ൽ സംവിധാനം ചെയ്ത ബിഗ് ബ്രദറാണ് അവസാന സിനിമ. ബോഡിഗാര്‍ഡ് ഹിന്ദിയിലും കാവലന് എന്ന പേരില്‍ തമിഴിലും റീമേക്ക് ചെയ്തു. 2001ല്‍ ഫ്രണ്ട്സ് അതേ പേരില്‍ തമിഴില്‍ സംവിധാനം ചെയ്തു. മാരോ (തെലുങ്ക്), ബോഡിഗാര്‍ഡ് (ഹിന്ദി), സാധു മിറാന്‍ഡ, എങ്കള്‍ അണ്ണ, കാവലന്, ഭാസ്കര്‍ ഒരു റാസ്കല്‍ (തമിഴ്) എന്നിവയാണ് സിദ്ദിഖ് സംവിധാനം ചെയ്ത അന്യഭാഷാ സിനികള്‍.
കൊച്ചിന് കലാഭവനില്‍ മിമിക്രി കലാകാരനായി കലാരംഗത്ത് എത്തിയ സിദ്ദിഖ്, ഫാസിലിന് ഒപ്പം സഹസംവിധായകന് ആയാണു സിനിമാ രംഗത്തേക്ക് കടന്നത്.