ബൽത്തങ്ങാടി: വേണൂര് ബാഹുബലി മഹാമസ്തകാഭിഷേകം ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 1 വരെ നടക്കും. 35 അടി ഉയരമുള്ള വേണൂരിലെ ഏകശിലാ ബാഹുബലി പ്രതിമ കര്‍ണാടകത്തിലെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെതാണ്. ഫൽഗുനി നദിയുടെ തീരത്തുള്ള ബാഹുബലി ബേട്ടയുടെ മുകളിൽ 1604-ൽ പ്രതിമ സ്ഥാപിച്ചതിനുശേഷം നടക്കുന്ന അഞ്ചാമത്തെ മഹാമസ്തകാഭിഷേകമാണിത്. 1928, 1956, 2000, 2012 വർഷങ്ങളില്‍ മഹാസ്തകാഭിഷേകം നടന്നിരുന്നു.
ഫെബ്രുവരി 22 ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും. മാർച്ച് 1 ന് ഗവർണർ താവർചന്ദ് ഗെലോട്ട് ചടങ്ങുകളിൽ പങ്കെടുക്കും. ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ശ്രീക്ഷേത്ര ധർമസ്ഥല ധര്‍മാധികാരി ഡോ.ഡി.വീരേന്ദ്ര ഹെഗ്ഗഡെ അധ്യക്ഷത വഹിക്കുമെന്ന് പ്രതിമ സ്ഥാപിച്ച ആലടങ്ങാടിയിലെ അജില രാജകുടുംബത്തിൻ്റെ തലവനും മഹാമസ്തകാഭിഷേക മഹോത്സവ സമിതി ആക്ടിംഗ് പ്രസിഡൻ്റുമായ പത്മപ്രസാദ് അജില അറിയിച്ചു. മൂഡബിദ്രി ജൈനമഠാധിപതി ചാരുകീർത്തി ഭട്ടാരക പണ്ഡിതാചാര്യവര്യ മഹാസ്വാമിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.
ഫെബ്രുവരി 22 ന് അജില കുടുംബാംഗങ്ങൾ 108 കലശാഭിഷേകം നടത്തുന്നതോടെ മസ്തകാഭിഷേകം ആരംഭിക്കും. വിവിധ ജൈനകുടുംബങ്ങൾ അടുത്ത ഏഴുദിവസം മഹാമസ്തകാഭിഷേകം നടത്തും. അവസാന ദിവസം എല്ലാവരുടെയും പേരിൽ സമിതി അഭിഷേകം നടത്തും. ദിവസവും വൈകിട്ട് 6.30 മുതൽ രാത്രി 10.30 വരെ മഹാമസ്തകാഭിഷേകം നടക്കും. എല്ലാ ദിവസവും 30,000ത്തോളം പേര് ചടങ്ങില്‍ പങ്കെടുക്കാനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 25 ഞായറാഴ്ച പ്രത്യേക മഹാമസ്തകാഭിഷേം നടക്കുന്ന സമയത്ത് ഇതിലുമേറെ ഭക്തർ പരിപാടിയിൽ പങ്കെടുക്കുമെന്നാണു പ്രതീക്ഷ. വേണൂരിന്റെ പരിസരത്തെ അഞ്ച് സർക്കാർ സ്കൂളുകളിലായി മൂവായിരത്തോളം ഭക്തർക്ക് താമസ സൗകര്യമൊരുക്കുമെന്ന് ഡോ.അജില പറഞ്ഞു. ധർമ്മസ്ഥലയിലും മൂഡ്ബിദ്രി ജൈന മഠത്തിലും ഭക്തര്‍ക്ക് താമസ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി 250 ഓളം സ്റ്റാളുകള്‍ അടങ്ങുന്ന എക്സിബിഷനും ഉണ്ടാകും. മഹാമസ്തകാഭിഷേകത്തോട് അനുബന്ധിച്ച് വേണൂരിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ 1.32 കോടി രൂപ അനുവദിച്ചതായി സമിതി സെക്രട്ടറി പ്രവീൺ കുമാർ ഇന്ദ്രൻ പറഞ്ഞു.