കൊച്ചി: ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിഎടുത്ത പോളിസി ഉടമയ്ക്ക് ചികിത്സ കഴിഞ്ഞപ്പോള്‍ ക്ലെയിം നിഷേധിച്ചതിന് ഇന്‍ഷുറന്‍സ് കമ്പനിയും ഇടനിലക്കാരായ ബാങ്കും നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ കോടതി ഉത്തരവ്. എറണാകുളം സ്വദേശിയും അഭിഭാഷകനുമായ പി.ആര്. മില്‍ട്ടണ്‍, ഭാര്യ ഇവ മില്ട്ടന് എന്നിവര്‍ സമര്‍പ്പിച്ച പരാതിയില്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയാണ് ഉത്തരവിട്ടത്.
ചോള എംഎസ് ഇന്‍ഷുറന്‍സ് കമ്പനിയും ഇടനിലക്കാരായ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയും 2,23,497 രൂപ പരാതിക്കാരന് നല്‍കാനാണ് ഉത്തരവ്. ചികിത്സയ്ക്ക് ചെലവായ 1,53,000 രൂപയും കോടതി ചെലവും നഷ്ടപരിഹാരവുമായി 70,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് നല്‍കാനാണ് ഉത്തരവ്. 2020 ആഗസ്റ്റ് 22ന് നെഞ്ചുവേദനയെത്തുടര്‍ന്ന് പരാതിക്കാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാഷ് ലെസ് സൗകര്യം ഉണ്ടെന്ന് ഇന്‍ഷുറന്‍സ് കമ്പനി വാഗ്ദാനം ചെയ്തുവെങ്കിലും ചികിത്സ കഴിഞ്ഞപ്പോള്‍ ബില്‍ തുക മുഴുവന്‍ പരാതിക്കാരന് തന്നെ അടക്കേണ്ടി വന്നു. പോളിസിയെടുത്ത് 5 മാസം മാത്രമേ ആയുള്ളൂവെന്നും 2 വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ ഇത്തരം രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക അനുവദിക്കൂ എന്നും ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചു.
തികച്ചും സാങ്കേതികമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുക നിരസിക്കുന്ന കമ്പനികളുടെ നടപടി അധാര്‍മികവും സേവനത്തിലെ ന്യൂനതയും ആണെന്ന് കോടതി വിലയിരുത്തി. തങ്ങള്‍ ഇന്‍ഷുറന്‍സ് വില്പനയിലെ ഇടനിലക്കാര്‍ മാത്രമാണെന്നും ഇന്‍ഷുറന്‍സ് കമ്പനിയുടെ നിബന്ധനകളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നുമാണ് യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ വാദിച്ചത്. ഇതും കോടതി തള്ളി.