മംഗളൂരു: പതിറ്റാണ്ടുകൾ നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ മംഗളൂരു കെട്ടിട കേരള സമാജം ഓഫിസ് കെട്ടിട നിർമാണ കേസിൽ കേരള സമാജത്തിനു വിജയം. കെ.എസ്.റാവു റോഡിലുള്ള കേരള സമാജം ഓഫിസ് കെട്ടിടത്തിൽ ഓഫിസും സുവർണ ജൂബിലി ഹാളും അടങ്ങുന്ന മൂന്നാം നില നിർമിച്ചത് അനധികൃതമാണെന്നും ഇതു പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ട് മംഗളൂരു സിറ്റി കോർപ്പറഷൻ നിയമ നടപടി ആരംഭിച്ചതോടെയാണ് കേസ് ഉടലെടുത്തത്.
കോർപ്പറേഷൻ നടപടിക്കെതിരെ കേരള സമാജം മംഗളൂരു കോടതിയെ സമീപിച്ചതോടെ പതിറ്റാണ്ടുകൾ നീണ്ട നിയമ പോരാട്ടത്തിനു തുടക്കമായി. കീഴ്ക്കോടതികളിൽ വിധി പ്രതികൂലമായതോടെ കേരള സമാജം അപ്പീലുമായി ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. ഡിവിഷൻ ബഞ്ചാണ് സമാജത്തിന് അനുകൂലമായി വിധി പ്രഖ്യാപിച്ചത്.
ഓഫിസ് കെട്ടിടത്തിലെ മൂന്നാം നില പൊളിച്ചു കളയണമെന്ന കോർപ്പറേഷൻ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ജഡിവിഷൻ ബഞ്ച്, നടപടികൾ പൂർത്തിയാക്കി 3 മാസത്തിനകം നിർമാണം ക്രമപ്പെടുത്തി നൽകാനാണു കോടതി ഉത്തരവിട്ടത്. അധികമായി ഈടാക്കിയ പിഴ തുക തിരികെ നൽകാനടക്കം വിധിയിൽ കോടതി നിർദേശിച്ചിട്ടുണ്ട്. പ്രമുഖ അഭിഭാഷകൻ അഡ്വ. ഒ.ശിവറാം ഭട്ട് (അഡ്വ. ഒ.എസ്.ഭട്ട്) ആണ് കേരള സമാജത്തിനു വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. നിർമാണം ക്രമപ്പെടുത്തി ലഭിക്കുന്നതിന് കേരള സമാജം നേരത്തെ തന്നെ കോർപ്പറേഷനെ സമീപിച്ചിരുന്നു. എന്നാൽ, കേസ് നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നില്ല. കേസിൽ വിധി വന്നതോടെ ഇനി നടപടികൾ വേഗത്തിലാകും.