മംഗളൂരു: മംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്ലും കേരളത്തിലും അടക്കം രാജ്യത്ത് 14 സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് ആഗസ്റ്റ് 13 ഞായറാഴ്ച റെയ്ഡുകൾ നടത്തിയത്. മംഗളൂരുവില്‍ ഉള്ളാള്‍ കിന്യ, ഊനച്ചിൽ പദവ്, പാനെമംഗളൂരുവിലെ മേൽകർ തുടങ്ങിയ പ്രദേശങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് ഒളിവില്‍ പോയ കേരളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മതാധ്യാപകന് മെൽക്കറിലെ ഇബ്രാഹിമിന്റെ വസതിയും റെയ്ഡ് നടന്നതില്‍ ഉള്‍പ്പെടും. ഇബ്രാഹിമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൻഐഎ ഉദ്യോഗസ്ഥർ വിവിധ രേഖകൾ പിടിച്ചെടുത്തതായും സൂചനയുണ്ട്. നേരത്തെ എൻഐഎ അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തപ്പോഴാണ് ഇബ്രാഹിമിന്റെ പേര് പുറത്തുവന്നത്. നിരോധിത സംഘടനയായ പിഎഫ്ഐയുടെ ഫണ്ടിംഗ് ശൃംഖലയും ഇബ്രാഹിമിന്റെ ശൃംഖലയുമായുള്ള ബന്ധം ഏജൻസി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വളച്ചിൽ മുഷ്താഖ്, ബണ്ട്വാള്‍ മേൽക്കറിലെ ഇബ്രാഹിം നന്ദാവര എന്നിവരുടെ വീടുകളും റെയ്ഡ് നടന്നതില്‍ ഉള്‍പ്പെടും.
കേരളത്തില്‍ കണ്ണൂർ, മലപ്പുറം ജില്ലകളിലെ ചില കേന്ദ്രങ്ങളിലാണു റെയ്ഡ് നടന്നത്. നാസിക്, കോലാപ്പൂർ, മുർഷിദാബാദ്, കതിഹാർ തുടങ്ങി മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ ചില ജില്ലകളിലും ഞായറാഴ്ച റെയ്ഡ് നടന്നു. റെയ്ഡിൽ നിരവധി ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായാണ് സൂചന.