മംഗളൂരു : തീരദേശ കർണാടകത്തിൽ നിന്നു വിദേശത്തേക്ക് വീണ്ടും ഉപഗ്രഹ ഫോൺ വിളി നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. തീവ്രവാദ സംഘടനാ ബന്ധമുള്ളവരാണു ഫോൺവിളിക്കു പിന്നിലെന്നാണു സൂചന. ഇതേ തുടർന്നു മേഖലയിൽ കനത്ത ജാഗ്രത പാലിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
ദക്ഷിണ കന്നഡ ജില്ലയിൽ മംഗളൂരു മുഡിപ്പു, മൂടബിദ്രി, ഉത്തര കന്നഡ ജില്ലയിലെ കൊടും വനമേഖല, ചിക്കമഗളൂരു ജില്ലയിലെ 2 കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നാണു ഫോൺ വിളികളെന്നാണു വിവരം. കഴിഞ്ഞ ആഴ്ച മാത്രം 5 ഫോൺ വിളികൾ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
ജമ്മു-കശ്മീരിൽ സമീപ കാലത്തുണ്ടായ ഏറ്റുമുട്ടലുകളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിൽ പ്രത്യേക ജാഗ്രത പാലിക്കാൻ കർണാടകത്തിനു നേരത്തെ തന്നെ കേന്ദ്ര ഏജൻസികൾ നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് തീരദേശ കർണാടകത്തിൽ നിന്ന് വീണ്ടും ഉപഗ്രഹ ഫോൺ വിളികൾ കണ്ടെത്തിയതിനെ തുടർന്നുള്ള അതീവ ജാഗ്രതാ നിർദേശം. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നീ തീരദേശ ജില്ലകളും തൊട്ടു കിടക്കുന്ന മലയോര മേഖലകളായ ശിവമൊഗ്ഗ, ചിക്കമഗളൂരു ജില്ലകളും കേന്ദ്രീകരിച്ചു ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. ഈ മേഖലയലിൽ നിന്ന് ഉപഗ്രഹ ഫോൺ ഉപയോഗിച്ചുള്ള വിദേശ വിളികളും പലതവണ കണ്ടെത്തിയതാണ്. ഈ വർഷം ഇതു മൂന്നാം തവണയാണ് ഉപഗ്രഹ ഫോൺ കണ്ടെത്തുന്നത്. ആഴ്ചകൾക്കു മുമ്പും തീരദേശ മേഖലയിൽ നിന്നുള്ള ഉപഗ്രഹ വിളികൾ കണ്ടെത്തി ജാഗ്രതാ നിർദേശം നൽകിയതുമാണ്.