മംഗളൂരു : പതിറ്റാണ്ടുള്ക്ക് മുമ്പ് ആസൂത്രണം ചെയ്ത മംഗളൂരുവിലെ മള്‍ട്ടി ലവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രം (എംഎൽസിപി) യാഥാര്‍ഥ്യമാകുന്നു. നഗരമധ്യത്തില്‍ ഹമ്പന്‍കട്ടയിലെ പഴയ ബസ് സ്റ്റാന്റിലാണ് മൾട്ടി-ലെവൽ പാർക്കിംഗ് കം-റീട്ടെയിൽ സ്പേസ് പ്രോജക്റ്റ് നടപ്പാക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിൽ നവംബർ 2 ന് ഈ പ്രോജക്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
പൊതു-സ്വകാര്യ-പങ്കാളിത്ത (പിപിപി) മാതൃകയിൽ 1.55 ഏക്കർ സ്ഥലത്ത് 95 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. 3 വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് മംഗളൂരി സിറ്റി കോര്പ്പറേഷന് മേയർ പ്രേമാനന്ദ ഷെട്ടി പറഞ്ഞു.
എംഎൽസിപി കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട മിക്ക നടപടികളും പൂർത്തിയായിട്ടുണ്ട്. പ്രദേശത്തെ പാർക്കിംഗ്, വാഹന ഗതാഗത പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ ഈ പദ്ധതി സഹായിക്കും. മംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുക. ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേഷൻ, ട്രാൻസ്ഫർ എന്ന അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക. പദ്ധതി തയ്യാറായ ശേഷം, കെട്ടിടം നിർമ്മിക്കുന്ന കമ്പനി 30 വർഷത്തേക്ക് ഇത് പരിപാലിക്കും. മൂന്ന് നിലകളിലായി 1.69 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഈ കെട്ടിടത്തിൽ 430 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. ആധുനിക സൗകര്യങ്ങളോടുകൂടിയ വാണിജ്യ സമുച്ചയവും ഉണ്ടാകും. നിലവിലുള്ള കെട്ടിടങ്ങളെ ഇതു ബാധിക്കില്ല. 2014-ൽ മംഗളൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റിയാണ് പദ്ധതി തയ്യാറാക്കിയത്. പിപിപി മാതൃകയിൽ പദ്ധതി നടപ്പാക്കാൻ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. കേന്ദ്രസർക്കാർ നഗരത്തെ സ്മാർട് സിറ്റിയായി തിരഞ്ഞെടുത്തതിന് ശേഷം മംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.