മംഗളൂരു : കർണാടകയുടെ തീരദേശ മേഖലയിൽ നിന്ന് വിദേശത്തേക്ക് ഭീകര ബന്ധമുണ്ടെന്നു സംശയിക്കുന്ന നിരവധി സാറ്റലൈറ്റ് ഫോൺ വിളികൾ നടന്നതായി കണ്ടെത്തൽ. ഇതേ തുടർന്നു കർണാടകയുടെ 225 കിലോമീറ്റർ വരുന്ന മേഖലയിൽ സുരക്ഷാ ഏജൻസികൾ റെഡ് അലർട്ട് ഏർപ്പെടുത്തി. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലാണു സംസ്ഥാനത്തിന്റെ തീരദേശം. കാർവാറിൽ നിന്നും ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലകളിൽ നിന്നുമായി നടന്ന സാറ്റലൈറ്റ് ഫോൺ വിളികളുടെ വിശദാംശങ്ങളാണു കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്കു ലഭിച്ചത്. ഭീകര പ്രവർത്തനങ്ങളുടെയും നക്സൽ സ്വാധീനത്തിന്റെയും പേരിൽ ഏറെക്കാലമായി കേന്ദ്ര ഏജൻസികളുടെ നിരന്തര നിരീക്ഷണമുള്ള പ്രദേശങ്ങളാണിവ.
ഓരു ഭാഗത്ത് അറബിക്കടലും മറുഭാഗത്ത് കൊടും വനമേഖലയായ പശ്ചിമഘട്ടവും അതിരിടുന്നതാണ് ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകൾ. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളോടു ചേർന്ന് പശ്ചിമഘട്ടത്തിനു മറുവശത്താണു ചിക്കമഗളൂരു. കടലിന്റെയും വനത്തിന്റെയും സാമീപ്യമുള്ളതിനാൽ ഈ മേഖല ദേശവിരുദ്ധ-തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമാകുന്നതായി നേരത്തെ രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തിയിരുന്നു. പശ്ചിമഘട്ട വനമേഖലയാണ് ഇവരുടെ താവളമെന്നാണു നിഗമനം. കഴിഞ്ഞയാഴ്ച ഈ മേഖലകളിൽ നിന്നാണു വിദേശത്തേക്ക് സാറ്റലൈറ്റ് ഫോൺ വിളികൾ നടന്നതും. ഫോൺ വിളി നടന്ന കൃത്യമായ സ്ഥലം കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്. തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പർ സെല്ലുകൾ സജീവമാകുന്നതിന്റെ സൂചനയാണോ ഫോൺവിളികളെന്നും സംശയമുണ്ട്.
അടുത്തിടെ ശ്രീലങ്കയിൽ നിന്നു പന്ത്രണ്ടോളം ഭീകരർ മത്സ്യത്തൊഴിലാളികൾ എന്ന വ്യാജേന മേഖലയിൽ എത്തിയതായി രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനു പിന്നാലെയാണു സാറ്റലൈറ്റ് ഫോൺ വിളിയുടെ വിവരങ്ങളും ലഭിച്ചത്. ഇതോടെയാണ് മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഐഎസ് ബന്ധത്തിന്റെ പേരിൽ ഏതാനും നാൾ മുമ്പ് മംഗളൂരുവിൽ നിന്ന് എൻഐഎ 2 പേരെ അറസ്റ്റു ചെയ്തിരുന്നു. ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപകൻ യാസിൻ ഭട്കലും സഹോദരനുമടക്കം ഉത്തര കന്നഡയിലെ ഭട്കലിൽ നിന്നുള്ളവരാണ്. തീവ്രവാദ സംഘത്തിൽ പെട്ടവർ മംഗളൂരുവിലെ അപ്പാർട്ടുമെന്റിൽ തമ്പടിച്ച് സ്ഫോടക വസ്തുക്കൾ നിർമിച്ചതും വിവിധ സ്ഥലങ്ങളിൽ സ്ഫോടനം നടത്താൻ മംഗളൂരുവിൽ നിന്നു സ്ഫോടക വസ്തുക്കൾ എത്തിച്ചതും നേരത്തെ പുറത്തു വന്നതാണ്. ഇതെല്ലാം പരിഗണിച്ചാണ് തീരദേശ മേഖലയിൽ റെഡ് അലർട്ട് ഏർപ്പെടുത്തി ജാഗ്രത ശക്തിപ്പെടുത്തിയത്.