മംഗളൂരു : അര ദിവസത്തിലേറെ നീണ്ട ശസ്ത്രക്രിയയിലൂടെ മലയാളി യുവതിക്കു പുതുജീവൻ. കണ്ണൂരിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശിനിക്കാണ് മംഗളൂരു യേനെപോയ മെഡിക്കൽ കോളജ് ആശുപത്രിയിൽ അർബുദം ബാധിച്ച വലതു ഹൃദയഭിത്തിയും ശ്വാസകോശത്തിന്റെ ഒരു ഭാഗവും പുനർനിർമിച്ച് 13 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകിയത്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഹൃദയ ഭിത്തിയും ശ്വാസകോശത്തിന്റെ ഒരു ഭാഗവും നീക്കം ചെയ്ത് പകരം കൃത്രിമമായി നിർമിച്ച് വിജയകരമായി ചികിത്സിക്കുന്നതെന്ന് യേനെപോയ മെഡിക്കൽ കോളജ് അധികൃതർ അവകാശപ്പെട്ടു.
ഇപ്പോൾ 33 വയസുള്ള യുവതിക്കു ജന്മനാ തന്നെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിന്റെ ഫലമായി നട്ടെല്ലിന് ഉണ്ടായിരുന്ന വളവ് വർഷങ്ങൾക്കു മുമ്പ് ശസ്ത്രക്രിയയിലൂടെ ശരിയാക്കിയതാണ്. 2019 ജൂണിലാണ് അർബുദം സ്ഥിരീകരിച്ചത്. കോയമ്പത്തൂർ, കോഴിക്കോട്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലെ പ്രശസ്ത കാൻസർ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ഭാഗങ്ങൾ നീക്കം ചെയ്ത് ഈ ഭാഗങ്ങൾ പുനർനിർമിക്കു അസാധ്യമെന്നു പറഞ്ഞ് ഇവിടെ നിന്നെല്ലാം മടക്കുകയായിരുന്നുവെന്ന് യുവതിയുടെ രക്ഷിതാക്കൾ പറഞ്ഞു.
ഇതിനിടെ മംഗളൂരു യേനെപോയ മെഡിക്കൽ കോളജിൽ നേരത്തെ നടത്തിയ ചില അപൂർവ ശസ്ത്രക്രിയകളെ കുറിച്ച് അറിഞ്ഞ രക്ഷിതാക്കൾ യുവതിയെ ഇവിടെ എത്തിക്കുകയായിരുന്നു. ഇവിടെ ക്യാൻസർ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ജലാലുദ്ദീൻ അക്ബറിന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിലാണു ഹൃദയത്തിന്റെ വലതു ഭിത്തിയും ശ്വാസകോശത്തിന്റെ ഭാഗങ്ങളും 9 വാരിയെല്ലുകളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഡ്വൽ മെഷ് ഉപയോഗിച്ച് ഹൃദയ ഭിത്തി പുനർ നിർമിച്ചു. വാരിയെല്ലുകളുടെ സ്ഥാനത്ത് ടൈറ്റാനിയം പ്ലേറ്റുകൾ സ്ഥാപിച്ചു. ക്യാൻസർ ബാധിച്ച രണ്ടര കിലോ തൂക്കം വരുന്ന ഭാഗമാണു നീക്കം ചെയ്തത്. തുടർന്ന് ഒരു മാസത്തോളം നീണ്ട ആശുപത്രി വാസത്തിന് ഒടുവിൽ യുവതി ആരോഗ്യ വീണ്ടെടുത്ത് ആശുപത്രി വിട്ടതായി രക്ഷിതാക്കളും ആശുപത്രി അധികൃതരും അറിയിച്ചു. ക്യാൻസർ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ജലാലുദ്ദീൻ അക്ബർ, ക്യാൻസർ ശസ്ത്രക്രിയാ വിദഗ്ദ്ധനും യേനെപോയ സർവകലാശാല വൈസ്ചാൻസലറുമായ ഡോ. എം.വിജയകുമാർ, ക്യാൻസർ ശസ്ത്രക്രിയാ വിദഗ്ദ്ധരായ ഡോ. രോഹൻ ഷെട്ടി, ഡോ. അമർ റാവു, ഡോ. നൂർ മുഹമ്മദ്, ന്യൂറോ സർജിൻ ഡോ. എസ്.പവമൻ, അസ്ഥി ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോ. അഭിഷേക് ഷെട്ടി എന്നിവരുടെ നേതൃത്വത്തിലാണു ശസ്ത്രക്രിയ നടത്തിയത്.