ബെളഗാവി : കര്‍ണാടകത്തില്‍ എഞ്ചിനീയറിംഗ് ഡിഗ്രി കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾ ഇനി മുതൽ സാങ്കേതിക വിഷയങ്ങള്‍ക്ക് ഒപ്പം ഒരു അധിക വിഷയമായി ബയോളജിയും പഠിക്കണം.
വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (VTU) ഈ വർഷം മുതൽ ബയോളജി പഠിപ്പിക്കുന്നത് നിർബന്ധമാക്കി. നാലാം സെമസ്റ്ററിൽ 'ബയോളജി ഓഫ് എഞ്ചിനീയര്‍സ്' എന്ന വിഷയം ഉള്‍പ്പെടുത്തും. വിദ്യാർത്ഥികൾക്ക് ജീവശാസ്ത്ര പരിജ്ഞാനവും ബോധവും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് സൃഷ്ടിച്ചതുപോലുള്ള പ്രതിസന്ധി ഘട്ടത്തിൽ ഡോക്ടർമാരും എഞ്ചിനീയർമാരും പ്രവർത്തിച്ച രീതി എല്ലാവർക്കും അറിയാം. വിദ്യാർത്ഥികൾക്ക് മെഡിക്കൽ പരിജ്ഞാനം ഉണ്ടായിരിക്കണമെന്ന് ഈ സാഹചര്യം നമ്മെ പഠിപ്പിച്ചു. അതിനാലാണ് പുതിയ പരിഷ്കാരമെന്നും യൂണിവേഴ്സിറ്റി അധികൃതർ പറയുന്നു. മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് മികച്ച പങ്കുണ്ട്. ഈ മേഖലയ്ക്ക് നല്ല തൊഴിൽ സാധ്യതയുമുണ്ട്. പല ശസ്ത്രക്രിയകളിലും കൃത്രിമബുദ്ധിയും (ആര്‍ടിഫിഷ്യല്‍ ഇന്റലിജന്റ്സ്) സാങ്കേതികവിദ്യയും കൂടുതൽ കൂടുതൽ ഉപയോഗിക്കപ്പെടുന്നു.
എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് ജീവശാസ്ത്ര പരിജ്ഞാനം ലഭിക്കുകയാണെങ്കിൽ, അവർക്ക് മികച്ച ഉത്പന്നങ്ങൾ വിഭാവനം ചെയ്യാനും നിര്‍മിക്കാനും കഴിയുമെന്നും അതിനാൽ ഈ കോഴ്സിന് പ്രാധാന്യം ലഭിക്കുമെന്നും സർവകലാശാലയിലെ വിഷയ വിദഗ്ധർ പറഞ്ഞു. വ്യവസായികളുടെ പിന്തുണയോടെ സർവകലാശാല സിലബസ് രൂപപ്പെടുത്തിയിട്ടുണ്ട്. ഈ സംരംഭകർ വിദ്യാർത്ഥികൾക്ക് ക്ലാസും എടുക്കും. വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് പുറമെ നിന്നുള്ള വിഷയ വിദഗ്ധരുടെ സേവനങ്ങളും പ്രയോജനപ്പെടുത്തും.