മംഗളൂരു : തമിഴ്നാട്ടിൽ നിന്ന് മത്സ്യബന്ധനത്തിനു പോയി മടങ്ങുകയായിരുന്ന ബോട്ട് എഞ്ചിൻ തകരാറായി മംഗളൂരുവിനു സമീപം കടലിൽ കുടുങ്ങി. 10 മത്സ്യബന്ധന തൊഴിലാളികളും ഇതിലുണ്ടായിരുന്നു. കോസ്റ്റ് ഗാർഡ് ഇവരെ ബോട്ടു സഹിതം മംഗളൂരു മത്സ്യബന്ധന തുറമുഖത്ത് എത്തിച്ചു.
തമിഴ്നാട്ടിൽ നിന്നുള്ള ലോർഡ് ഓഫ് ദി ഓഷ്യൻ എന്ന ബോട്ടാണ് എൻജിൻ കേടായി മംഗളൂരു തീരത്തു നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ കടലിൽ കുടുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ കൺട്രോൾ റൂമിലും അവിടെ നിന്നു മംഗളൂരു തുറമുഖത്തും വിവരം അറിയിച്ചു. തുറമുഖത്തു നിന്ന് അറിയിച്ചതിനെ തുടർന്നു കോസ്റ്റ്ഗാർഡ് കപ്പലായ ഐസിജിഎസ് രാജ്ദൂത് രക്ഷാദൗത്യം ഏറ്റെടുത്തു. രാജ്ദൂത് കെട്ടിവലിച്ച് ബന്ദർ മത്സ്യബന്ധന തുറമുഖത്തിനു സമീപം എത്തിച്ച ബോട്ട് മറ്റൊരു ബോട്ടിന്റെ സഹായത്തോടെ മത്സ്യബന്ധന തുറമുഖത്ത് എത്തിക്കുകയായിരുന്നു. കരാർ പരിഹരിച്ച ശേഷം ഇതു നാട്ടിലേക്കു മടങ്ങും.
മീൻ പിടിക്കാൻ പോയ ബോട്ട് ടൗട്ട ചുഴലിക്കാറ്റിനെ തുടർന്ന് മെയ് 14നു പോർബന്തർ തുറമുഖത്ത് അടുപ്പിച്ചിരുന്നു. അവിടെ നിന്നു 19ന് നാട്ടിലേക്കു മടങ്ങുമ്പോഴാണ് മംഗളൂരുവിനു സമീപം എൻജിൻ തകരാറായി കുടുങ്ങിയത്.