തിരുവനന്തപുരം : പ്രശസ്ത സംവിധായകൻ അലി അക്ബർ പേരും മതവും മാറി. ഇസ്ലാം മതം ഉപേക്ഷിച്ച അലി അക്ബർ ഇനി മുതൽ രാമസിംഹൻ എന്നായിരിക്കും തന്റെ പേരെന്ന് വ്യക്തമാക്കി. ഫെയ്സ്ബുക് ലൈവിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 1988ൽ മാമലകൾക്കപ്പുറത്ത് എന്ന നിസിമയിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത്, ബാംബൂ ബോയ്സ്, ജൂനിയർ മാൻഡ്രേക്, കുടുംബ വാർത്തകൾ, പൈ ബ്രദേഴ്സ് തുടങ്ങി 20ൽ അധികം സിനിമകളുടെ സംവിധായകനാണ് ഇദ്ദേഹം.
സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട് മരിച്ച വാർത്തയ്ക്കു നേരെ സോഷ്യൽ മീഡിയയിൽ ആഹ്ളാദ പ്രകടനം നടന്നെന്നും അതിൽ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും അലി അക്ബർ പറഞ്ഞിരുന്നു. 'എന്റെ പേര് നാളെ മുതൽ രാമ സിംഹൻ എന്നാക്കുകയാണ്. സംസ്കാരത്തോട് ചേർന്ന് നിന്നപ്പോൾ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹൻ. നാളെ മുതൽ അലി അക്ബറിനെ നിങ്ങൾക്ക് രാമസിംഹൻ എന്ന് വിളിക്കാം. നല്ല പേരാണത്'- അലി അക്ബർ പറഞ്ഞു.
ബിപിൻ റാവത്തിന്റെ മരണ വാർത്തയ്ക്ക് സോഷ്യൽ മീഡിയയിൽ ചിലർ സ്മൈലികൾ ഇടുന്നത് ചൂണ്ടിക്കാട്ടി അലി അക്ബർ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവ് നടത്തിയിരുന്നു. ഇതില്‍ വർഗീയ പരാമർശം ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഒരു മാസത്തേക്ക് ഫേസ്ബുക്ക് നിർജ്ജീവമാക്കിയിരിക്കുകയാണ്. തുടർന്ന് മറ്റൊരു അക്കൗണ്ടിലൂടെയാണ് താൻ മതം വിടുന്നതായി അലി അക്ബർ പ്രഖ്യാപിച്ചത്.