ബൽത്തങ്ങാടി : സ്വയം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാൽ കൊറോണ വൈറസിനെ ്അതിർത്തിക്ക് പുറത്ത് നിർത്തി 2 ഗ്രാമങ്ങൾ. ദക്ഷിണ കന്നഡ ജില്ലയിൽ ബൽത്തങ്ങടി താലൂക്കിലെ മലവന്തികെ പഞ്ചായത്തിലെ എളനീർ, നെരിയ പഞ്ചായത്തിലെ ബഞ്ചാറുമലെ എന്നീ ഗ്രാമങ്ങളാണ് കോവിഡ് കടന്നു ചെല്ലാത്ത ഗ്രാമങ്ങളായി ശ്രദ്ധേയമാകുന്നത്. ബൽത്തങ്ങാടിയിൽ നിന്നു 35 കിലോമീറ്റർ അകലെയാണ് 2 ഗ്രാമങ്ങളും. ചിക്കമഗളൂരു ജില്ലാ അതിർത്തിയോടു ചേർന്നു കിടക്കുന്ന മലയോര ഗ്രാമമായ എളനീരിൽ 132 കുടുംബങ്ങളിലായി 632 പേരാണ് ഉള്ളത്. ഇതു വരെ ഇവിടെ ആർക്കും കോവിഡ് ബാധിച്ചിട്ടില്ല. ഗ്രാമത്തിൽ 40 വയസിനു മുകളിൽ പ്രായമുള്ള 135 പേരാണുള്ളത്. ഇതിൽ 120 പേർ ഇതിനകം ഒന്നാം ഡോസ് വാക്സിനും സ്വീകരിച്ചു കഴിഞ്ഞു.
കോവിഡ് ജാഗ്രതയുടെ കാര്യത്തിലും ഗ്രാമവാസികൾ മുന്നിൽത്തന്നെയാണ്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും ഗ്രാമത്തിനു പുറത്തു പോകാറില്ലെന്ന് മലവന്തിഗെ പഞ്ചായത്തു പ്രസിഡന്റ് അനിത പറഞ്ഞു. പുറത്തു ജോലിയും മറ്റുമുള്ള ഗ്രാമവാസികൾ തിരിച്ചെത്തിയാൽ ഏതാനും ദിവസം ക്വാറന്റൈൻ നിൽക്കണം.
നെരിയ പഞ്ചായത്തിലെ ബഞ്ചാറുമലെയിലും ഗ്രാമവാസികളുടെ ജാഗ്രത തന്നെയാണ് കോവിഡിനെ തടഞ്ഞു നിർത്തുന്നത്. 40 കുടുംബങ്ങളിലായി 170 പേർ മാത്രമാണ് ഈ ഗ്രാമത്തിലുള്ളത്. പുറമെ നിന്നുള്ളവർ ഗ്രാമത്തിൽ എത്താതെ ശ്രദ്ധിക്കുന്നതടക്കം കോവിഡ് പ്രതിരോധത്തിനു കണ്ണിലെണ്ണയൊഴിച്ചെന്നോണം ജാഗ്രതയിലാണ് ഇവിടത്തുകാരും. നെരിയ പഞ്ചായത്തിന്റെ മറ്റു പല മേഖലകളിലും കോവിഡ് പടർന്നു പിടിച്ചിട്ടും ഇവിടെ വൈറസ് അതിർത്തിക്കു പുറത്തു നിൽക്കുന്നതും അതു കൊണ്ടു തന്നെ. ലോക്ഡൗണിൽ സർക്കാർ ഇളവുകൾ നൽകുമ്പോഴും സ്വയം ലോക്ഡൗണ് പാലിക്കുകയാണ് ഇവിടത്തുകാർ. ഗ്രാമത്തിലെ വീടുകളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ 2 യുവാക്കൾ മാത്രമാണ് പുറത്തു പോവുക. എല്ലാ മുൻകരുതലുകളും പാലിച്ച് സാധനം വാങ്ങി തിരിച്ചെത്തിയാൽ വീട്ടിൽ കയറുന്നതുനു മുമ്പ് സോപ്പ് ഉപയോഗിച്ച് ചൂടുവെള്ളത്തിൽ കുളിക്കുകയും വസ്ത്രങ്ങൾ അലക്കുകയും വേണമെന്നത് ഗ്രാമത്തിലെ അലിഖിത നിയമമായി മാറിക്കഴിഞ്ഞു. കോവിഡ് വ്യാപനം തുടങ്ങിയ ശേഷം ഏതെങ്കിലും മത ചടങ്ങുകളോ മറ്റു ചടങ്ങുകളോ ഗ്രാമത്തിൽ നടത്തിയിട്ടില്ല. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ഗ്രാമവാസികളെ കോവിഡ് പരിശോധനക്കു വിധേയരാക്കിയിരുന്നു. എല്ലാവരുടെയും ഫലം നെഗറ്റീവ് തന്നെ.